ഉക്രെയ്ന് വിഷയത്തില്‍ ഇന്ത്യയുടേത് സ്വതന്ത്ര നിലപാടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്.
ഇന്ത്യ റഷ്യയില്‍ നിന്ന് എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചർച്ച ചെയ്യാനും പരസ്പര സ്വീകാര്യമായ സഹകരണത്തിൽ എത്തിച്ചേരാനും റഷ്യ തയാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ ലാവ്‌റോവ് പറഞ്ഞു. റഷ്യ ഇന്ത്യക്ക് എണ്ണ നൽകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും നിയമാനുസൃതമായ ദേശീയ താല്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്ന് ലാവ്റോവ് പറഞ്ഞു.
ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് റഷ്യ പ്രഥമ സ്ഥാനം നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം ഉക്രെയ്‍ന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് താല്പര്യമെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. റഷ്യ, ഇന്ത്യ ബന്ധത്തെ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്ക് റഷ്യയുടെ നിലപാടറിയാം. ഇന്ത്യ ഈ സാഹചര്യത്തെ സമഗ്രമായ വസ്തുതകളിലൂടെയാണ് സ്വീകരിക്കുന്നത്, അല്ലാതെ ഏകപക്ഷീയമായ രീതിയിലല്ലെന്നും ലാവ്റോവ് പറഞ്ഞു.
യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കർ പറഞ്ഞു.
സെര്‍ജി ലാവ്‌റോവ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും കൂടിക്കാഴ്ച നടത്തി. 40 മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. നരേന്ദ്രമോഡിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഒരു സന്ദേശമുണ്ടെന്ന് ലാവ്‌റോവ് സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
English Summary: Russia says India’s independent position
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.