28 April 2024, Sunday

മഴവീട്ടിലേക്ക്

ജിജി ജാസ്മിൻ
May 22, 2022 4:00 am

ചില വാക്കുകൾ തുരുത്തുകളെന്നു
നാം കരുതും
നനഞ്ഞ മഴക്കുടകളെ
പുറത്തു വെച്ചു
തുരുത്തിലേക്കു
കടക്കുമ്പോഴാണറിയുക
ഒക്കെയും തോന്നലുകളായിരുന്നെന്ന്
ചില്ലകൾ ഉളളിലേക്കു
വലിച്ചുവച്ച് ചെടികൾ,
എന്തിനിവിടേയ്ക്കു
എന്ന ഭാവത്തിൽ
തുറിച്ചു നോക്കുന്ന
കണ്ണുകളുള്ള പൂക്കളെ
അതിൻമേൽ ചേർത്തുവയ്ക്കും
പിന്നെ നാം കാണാതെ പോയ
മുള്ളുകളെ
നമുക്കു നേരേ കുത്തി നിർത്തും
വെയിലുകൾ കൂർത്ത
കണ്ണുകളാൽ
നമ്മെ കൊത്തിവലിക്കും
രാത്രിയപ്പോൾ
നിലാവിനെയെടുത്ത്
ഒളിച്ചുവെയ്ക്കും
തൊടിയിലൊരു
നീർക്കോലി
നീണ്ട തല പുറത്തേയ്ക്കിട്ടു
ശല്യപ്പെടുത്തരുത് എന്നു
മൗനവാക്കുകളെറിയും
മച്ചിങ്ങ വീണ്
ഓട് പൊളിഞ്ഞ
വീടിനുള്ളിൽ നിന്നു കാറ്റ്
ഇറങ്ങിപ്പോ… എന്ന
ആക്രോശത്തോടെ
വീശിയടിക്കും
നാം മടങ്ങുമ്പോൾ
ഒരു തുരുത്തും
പ്രതീക്ഷകളാകുന്നില്ലെന്നു
മഴക്കുടകൾ
നമ്മെയോർമ്മിപ്പിക്കും
കുടവക്കുകളിൽ നിന്നു മഴ
വിരലുകൾ കൊണ്ടു നമ്മെ
എത്തിപ്പിടിക്കും
മഴച്ചുണ്ടുകൾ നീട്ടി ചുംബിക്കും
ഞാനില്ലേയെന്നു
പറയാതെ പറയും
കടലോളം ദൂരമുള്ള
മഴവീട്ടിലേക്കു വെറുതേ വിളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.