2 May 2024, Thursday

Related news

May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Janayugom Webdesk
തിരുവനന്തപുരം/കോഴിക്കോട്
November 24, 2022 2:33 am

ശശി തരൂർ വിഷയത്തിൽ ഉന്നത നേതാക്കൾ ചേരിതിരിഞ്ഞതോടെ കേരളത്തിലെ കോൺഗ്രസിൽ പൊട്ടിത്തെറി. തരൂർ വിഭാഗീയതയുണ്ടാക്കുകയാണെന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ ശക്തമായ രീതിയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്. കെ സുധാകരന്റെയും സതീശന്റെയും നിലപാടുകളോട് മുതിർന്ന നേതാക്കളായ എ കെ ആന്റണിയും ഉമ്മൻചാണ്ടിയും വിയോജിപ്പ് രേഖപ്പെടുത്തി. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതാക്കൾക്കതിരെ രംഗത്തെത്തി.
അതേസമയം താൻ പങ്കെടുക്കുന്ന പരിപാടികൾ സംബന്ധിച്ച് വിവാദം ഉണ്ടാക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നാണ് ശശി തരൂർ പറഞ്ഞത്. താൻ ആരേയും ആക്ഷേപിച്ചിട്ടില്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല.

 

സംസ്ഥാന നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ കാണുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും തരൂർ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. എൻഎസ്എസുമായി താൻ ബന്ധം പുലർത്തുന്നതിൽ ആർക്കാണ് പ്രശ്നമെന്നും തരൂർ ചോദിച്ചു.
ആളുകളെ വിലകുറച്ച് കണ്ടാൽ മെസിക്ക് സംഭവിച്ചത് പോലെയാകുമെന്ന് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തെ മുരളീധരൻ പരിഹസിച്ചു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടിവന്നു. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല. തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. യൂത്ത് കോൺഗ്രസ് പിൻവലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനേയെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. പ്രൈമറി സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ നേതാക്കൾ ഇപെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യമില്ല. കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണം. രാവിലെ ഒന്ന് ഉച്ചയ്ക്ക് ഒന്ന് എന്ന രീതിയിൽ നിലപാടെടുക്കുകയാണ് നേതൃത്വത്തിലെ പലരും- മുല്ലപ്പള്ളി പറഞ്ഞു.
ഈരാറ്റുപേട്ടയിൽ ഡിസംബർ മൂന്നിന് നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിന്റെ പ്രചാരണ ബോർഡിൽ വി ഡി സതീശന്റെ ചിത്രം ഒഴിവാക്കി. എന്നാല്‍ സംഭവം മാധ്യമങ്ങളിലടക്കം ചർച്ചയായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്ത പുതിയ പോസ്റ്റർ തയാറാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.