22 January 2026, Thursday

ബിനാലെയിൽ ആർട്ട്റൂം വിദ്യാർത്ഥികളുടെ സംഗമം

Janayugom Webdesk
കൊച്ചി
February 24, 2023 9:43 pm

ഞാറക്കലിലെയും കടമക്കുടിയിലെയും ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഫോർട്ടുകൊച്ചി കബ്രാൾ യാർഡിലെ പ്രധാന ആർട്ട്റൂമിൽ പ്രദർശനത്തിന് ഒരുക്കി. കൊച്ചി ബിനാലെ ആർട്ട് ബൈ ചിൽഡ്രൻ (എബിസി) വിഭാഗത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ആർട്ട് റൂമുകൾ സജ്ജമാക്കിയത്. സ്കൂളുകളിലെ ആർട്ട്റൂമിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമൊപ്പം ബിനാലെയുടെ മുഖ്യവേദികൾ സന്ദർശിച്ചു. തുടർന്നാണ് അവരുടെ സൃഷ്ടികൾ കബ്രാൾ യാർഡിൽ പ്രദർശിപ്പിച്ചത്. 

നാലുമാസം മുമ്പാണ് രണ്ട് സ്കൂളുകളിലും ഫൈസൽ ആന്റ് ഷബാന ഫൗണ്ടേഷന്റെ സാമ്പത്തിക പിന്തുണയോടെ ആർട്ട് റൂമുകൾ തുടങ്ങിയത്. ഇതോടെ കൊച്ചി, എറണാകുളം മണ്ഡലങ്ങൾക്കു പുറമെ തൊട്ടടുത്ത വൈപ്പിനും ബിനാലെയുടെ ഭാഗമായി മാറിയിരുന്നു. ആസ്പിൻവാൾ ഹൗസിൽ ആർട്ട്റൂം വിദ്യാർത്ഥികൾക്കും സംഘത്തിനും ഊഷ്മള സ്വീകരണമാണ് നൽകിയത്. ആർട്ട്റൂം സ്കൂളിന്റെ മുഖച്ഛായ മാറ്റിയതായി കടമക്കുടി സ്കൂൾ അധ്യാപകൻ ജോസ് ബാബു പറഞ്ഞു. പദ്ധതി കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്നതായെന്ന് ഞാറക്കൽ സ്കൂൾ അധ്യാപികമാരായ മിനിമോൾ, ലിറ്റിൽ ഫ്ളവർ എന്നിവർ വ്യക്തമാക്കി. 

അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ 216 കുട്ടികളാണ് ബിനാലെ വേദിയിൽ സംഗമിച്ചത്. ബിനാലെയിലെ അവതരണങ്ങൾ വേറെ ലെവലാണെന്ന് ഞാറക്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ അഭിപ്രായപ്പെട്ടു. കബ്രാൾ യാർഡിലെത്തിയ കുട്ടികൾ ചിത്രരചന, പെയിന്റിങ്, കളിമൺ ശില്പ നിർമ്മാണം തുടങ്ങിയവയിൽ ഏർപ്പെട്ടു. പാട്ടുപാടിയും നൃത്തം ചെയ്തും സംഗമം വിദ്യാർത്ഥികൾ ആഘോഷമാക്കി. എബിസി പ്രോഗ്രാം മാനേജർ ബ്ലെയ്സ് ജോസഫ് ആർട്ട്റൂം വിദ്യാർത്ഥിസംഘത്തെ സ്വീകരിച്ചു. എളങ്കുന്നപ്പുഴ മഹാത്മ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും ഇന്നലെ ബിനാലെ കാണാനെത്തി. 

Eng­lish Summary;Artroom stu­dents meet at Biennale

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.