25 December 2025, Thursday

പിഎഫ്ഐക്കെതിരെയുള്ള കുറ്റപത്രം : സായുധ കലാപത്തിലൂടെ ഖിലാഫത്ത് സ്ഥാപിക്കാമെന്ന് ആഹ്വാനം

സ്വന്തം ലേഖകൻ
കൊല്ലം
March 20, 2023 10:47 pm

പാകിസ്ഥാൻ സൈന്യം ഇന്ത്യക്ക് നേരെ ആക്രമണം അഴിച്ചു വിടുമ്പോൾ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിച്ച് നിർണായക ശക്തിയായി മാറാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അണികളെ വിശ്വസിപ്പിച്ചിരുന്നതായി ഡൽഹി കോടതിയിൽ ദേശീയ രഹസ്യാന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എൻഐഎയുടെ സംരക്ഷിത വലയത്തിലുള്ള മുഖ്യ സാക്ഷിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഇക്കാര്യം രേഖാമൂലം ബോധിപ്പിച്ചത്. പാകിസ്ഥാനുമായി ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ ഇന്ത്യൻ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യത്തിന്റെ വടക്കൻ മേഖലയിലായിരിക്കുമെന്നും ഈ അവസരം മുതലാക്കി ആഭ്യന്തര നിയന്ത്രണം കൈവശപ്പെടുത്താൻ കഴിയുമെന്നുമാണ് കേഡർമാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. സായുധ വിപ്ലവത്തിലൂടെ ജനകീയ സർക്കാരുകളെ സ്ഥാനഭ്രഷ്ടരാക്കി ഇസ്ലാമിക സ്വയംഭരണം (ഖിലാഫത്ത്) സ്ഥാപിക്കാനുള്ള തന്ത്രങ്ങൾ പോപ്പുലർ ഫ്രണ്ട് ആവിഷ്കരിച്ചതായി മുഖ്യ സാക്ഷി മൊഴി നൽകിയിട്ടുണ്ട്. പിഎഫ്ഐയുടെ മുൻ കോർ കമ്മറ്റി അംഗമാണ് ഇയാൾ.

പാകിസ്ഥാനും ഇന്ത്യയുമായി സംഘർഷം മൂർച്ഛിക്കുമ്പോൾ സായുധ പരിശീലനത്തിലൂടെ സ്വയം സജ്ജമായ യൂണിറ്റുകളെ ഉപയോഗിച്ച് ദക്ഷിണേന്ത്യയെ കീഴ്പ്പെടുത്താമെന്നും പിന്നീട് ഉത്തരേന്ത്യയിലേക്ക് മുന്നേറാമെന്നുമാണ് അണികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയിരുന്ന ‘തർബിയത്ത്’ സെഷനുകളിലായിരുന്നു ഇത്തരം പ്രബോധനങ്ങളെന്ന് മുഖ്യ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേഡർമാരെ റിക്രൂട്ട് ചെയ്ത് സായുധ പരിശീലനം നൽകിയതായും സൈനിക യൂണിറ്റുകളുടെ മാതൃകയിൽ ഡിവിഷനുകൾ സജ്ജീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
പിഎഫ്ഐയുടെ ആശയങ്ങളെ എതിർക്കുന്ന രാഷ്ട്രീയ‑സാമുദായിക നേതാക്കളെ വകവരുത്താൻ പദ്ധതി തയ്യാറാക്കി. ഇതിനായി കടന്നാക്രമണ സ്ക്വാഡുകളെ നിയോഗിച്ചു. വർഗീയ‑സാമുദായിക ധ്രുവീകരണത്തിനും ഈ സ്ക്വാഡുകളെ ഉപയോഗപ്പെടുത്തി. കോർ ഗ്രൂപ്പ് നേതാക്കളുടെ ഉദ്ബോധന പ്രസംഗങ്ങളുടെ വീഡിയോകൾ, പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തവ കുറ്റപത്രത്തിനൊപ്പം തെളിവായി നൽകിയിട്ടുണ്ട്. കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെയും സായുധ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശീലനം നൽകിയതിന്റെയും ഫണ്ട് ശേഖരണത്തിന്റെയും വിശദാംശങ്ങൾ കോടതിയിൽ എൻഐഎ സമർപ്പിച്ചിട്ടുണ്ട്. 

സംഘടനയുടെ 12 ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുൾപ്പെടെ 19 പേർക്കെതിരെയാണ് കുറ്റപത്രം. നിരോധിത സംഘടനയുടെ ഉന്നത നയരൂപീകരണ സമിതിയാണ് ദേശീയ എക്സിക്യൂട്ടീവ്. സംഘടനയുടെ സ്ഥാപക ചെയർമാൻ ഒ എം എ സലാം, വൈസ് ചെയർമാൻ ഇ എം അബ്ദുൾ റഹിമാൻ, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്, ദേശീയ സെക്രട്ടറി വി പി നാസറുദ്ദീൻ എന്നിവർ പ്രതിപ്പട്ടികയിലുണ്ട്.
കേരളത്തിലെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട്, കർണാടകത്തിലെ ഫോറം ഫോർ ഡിഗ്നിറ്റി എന്നീ സംഘടനകളെ സംയോജിപ്പിച്ച് 2006 ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. 

Eng­lish Sum­ma­ry: Indict­ment against PFI: Call for estab­lish­ment of caliphate through armed insurrection

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.