22 January 2026, Thursday

പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്ന് ഉപദേശം: പാസ്റ്ററുടെ നിർദേശപ്രകാരം കൂട്ട ആത്മഹത്യ

Janayugom Webdesk
നയ്റോബി
April 24, 2023 7:01 pm

പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്ന പാസ്റ്ററുടെ ഉപദേശം പാലിച്ച 47 പേരുടെ മൃതദേഹം കെനിയയില്‍ നിന്ന് കണ്ടെത്തി. യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്ന് ഗുഡ് ന്യൂസ് ഇന്റർനാഷണല്‍ ചർച്ച് തലവനായ പോള്‍ മക്കെന്‍സി നെന്‍ഗെ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അനുയായികള്‍ ഭക്ഷണം ഉപേക്ഷിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ മേധാവിയും മത പ്രചാരകനുമായ പോള്‍ മക്കെന്‍സി നെന്‍ഗെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് പ്രദേശത്തെ വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. നെന്‍ഗെയുടെ ആറ് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ പള്ളി 2019 ല്‍ പൂട്ടിയതാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് നെന്‍ഗെയുടെ വാദം. പൊലീസ് കസ്റ്റഡിയില്‍ ഇയാള്‍ നിരാഹാരം കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളെ വിട്ടയച്ചതായും സൂചനയുണ്ട്. 

നെന്‍ഗെയുടെ അറസ്റ്റിനുശേഷം കിഴക്കന്‍ കെനിയയിലെ മാലിന്‍ഡിയില്‍ മൂന്നു ദിവസം നടത്തിയ വിശദമായ പരിശോധനയിലാണ് 47 മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച 26 പേരുടേയും പിന്നീട് 21 പേരുടേയും മൃതശരീരങ്ങള്‍ പൊലീസ് കണ്ടെത്തി. പട്ടിണി കിടന്ന് തന്നെയാണോ ഇവർ മരിച്ചതെന്ന് കണ്ടെത്തുന്നതിനായി പാത്തോളജിസ്റ്റുകള്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 

അതേസമയം, ഷാകഹോള വനത്തില്‍ പട്ടിണി കിടന്ന് ജീവനൊടുക്കാന്‍ ചിലർ ശ്രമിക്കുന്നതായി അറിഞ്ഞതിനെത്തുടർന്ന് പൊലീസ് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി. ദുരാചാരത്തെ അതിജീവിച്ചവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഇപ്പോഴും തുടരുകയാണ്. കണ്ടെത്തിയവരില്‍ ചിലര്‍ ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും കിഴക്കന്‍ കെനിയയിലെ മലിന്‍ഡിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പറഞ്ഞു.

Eng­lish Sum­ma­ry: mass sui­cide on the advice of a pastor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.