കാട്ടാക്കട വിളപ്പിൽശാല ആസ്ഥാനമായുള്ള ഡോ. എപി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് നല്‍കി.
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ഡി, പഞ്ചായത്ത് അംഗം ചന്ദ്ര ബാബു തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി 100 ഏക്കർ ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്.
സാങ്കേതിക സർവകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കും. സർവകലാശാല ആസ്ഥാനത്തിന് സമീപത്തായി തിരുവനന്തപുരം എൻജിനിയറിങ് സയൻസ് ആന്റ് ടെക്‌നോളജി പാർക്ക് (ട്രെസ്റ്റ് പാർക്ക്) നിർമ്മിക്കും. ഇതിന്റെ ഭാഗമായാണ് 68 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി രണ്ടാംഘട്ടമായി ഏറ്റെടുത്തത്. 136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ സർവകലാശാലയ്ക്ക് കഴിഞ്ഞ വർഷം കൈമാറിയിരുന്നു. മദ്രാസ് ഐഐടി പാർക്കിന്റെ മാതൃകയിലുള്ള വ്യവസായ ഗവേഷണ പാർക്കാണ് പണിയുന്നത്.
21 വീടുകൾ ഉൾപ്പെടുന്ന ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്. കിഫ്ബി വഴി 190 കോടി രൂപയാണ് നഷ്ടപരിഹാരമായി രണ്ടാംഘട്ടത്തിൽ നൽകുന്നത്. നഷ്ടപരിഹാരം ഒരാഴ്ചക്കുള്ളിൽ ഭൂവുടമകളുടെ അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടത്തിൽ 184 കോടി രൂപയുടെ നഷ്ടപരിഹാരം, സർവകലാശാല നൽകി. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്.
English Summary: University of Technology; Land acquisition completed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.