14 December 2025, Sunday

മണിപ്പുരിൽ ക്രൈസ്തവർക്കും പള്ളികൾക്കും എതിരെ അക്രമം; ദുഃഖമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്

മോജോ ന്യൂസ്: പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍
web desk
തിരുവനന്തപുരം
May 6, 2023 9:38 pm

മണിപ്പുരിൽ ക്രൈസ്തവർക്കും പള്ളികൾക്കും എതിരെ അക്രമം; ദുഃഖമുണ്ടെന്ന് കത്തോലിക് ബിഷപ്പ് കോൺഫെറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. 

അരിക്കൊമ്പൻ മേഘമലയിലെ ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതോടെ പ്രദേശത്ത് തേനി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍…

1.  ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് സിപിഐ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെൻ ഗുപ്ത, ഡല‍ഹി സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേഷ് വാഷ്നെ, ബാബൻ കുമാർ സിങ്, മുഹമ്മദ് സലിം എന്നിവരാണ് ജന്തർമന്തറിലെ സമര കേന്ദ്രത്തിലെത്തിയത്. മൻ കി ബാത്തിനെ കുറിച്ച് മാത്രമല്ല ഇവിടെ സമരമിരിക്കുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളെ കുറിച്ചും നരേന്ദ്ര മോഡി സംസാരിക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു.

2. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ അപലപിച്ച് കത്തോലിക് ബിഷപ്പ് കോൺഫെറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. മണിപ്പൂരിൽ ക്രിസ്ത്യൻസിനെതിരെ നടന്ന ആക്രമണത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി എല്ലാ ഇടവകകളും മതസ്ഥാപനങ്ങളും ഇടപെടണമെന്നും ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തണം.

സംഘർഷത്തിനിടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നിരവധി വീടുകളും അഗ്നിക്കിരയാക്കി. വാസസ്ഥലമില്ലാതെ ആളുകൾ പലായനം ചെയ്യുകയാണെന്നും സിബിസിഐ പ്രസിഡന്റ് പറഞ്ഞു. അതേസമയം മണിപ്പുർ കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

3. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ മേഘമലയിലെ ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതോടെ പ്രദേശത്ത് തേനി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി. അരിക്കൊമ്പൻ അവിടെ കൃഷി ഉൾപ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകർത്തു. നിലവിൽ വനപാലകരും നാട്ടുകാരും ചേർന്ന് തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ആട്ടിപ്പായിച്ചെന്നാണ് റിപ്പോർട്ട്.

4. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യുവതി ചികിത്സ തേടുകയും ചെയ്തെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തെന്നുന്നും എയർ ഇന്ത്യ അറിയിച്ചു. കഴി‍ഞ്ഞ മാസം 23നായിരുന്നു സംഭവം.

5. പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര’ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കശ്മീരിലേക്ക്. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിങ്ങിനെ അനുഗമിക്കും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു.

6. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണൂരിൽ തെളിവെടുപ്പ് നടത്തി. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലുമായിരുന്നു തെളിവെടുപ്പ്. ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമായിരുന്നു.

7.  വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ. സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് മൂന്നു വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്. ഒരു കോടി 17 ലക്ഷം രൂപയാണിത്.

8. ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു പുതിയ രാജാവിന്റെ കിരീട ധാരണം. 1953ൽ സ്ഥാനമേറ്റ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ചാൾസ് മൂന്നാമൻ രാജാവായത്. ചാൾസിന്റെ പത്നി കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജാവിനൊപ്പം രാജ്ഞിയുടെ കിരീടധാരണവും നടന്നത്.

9. തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മാല പ്രതി അഖിൽ മോഷ്ടിച്ചതായി പൊലീസ്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ നിന്ന് ഊരിയെടുത്ത മാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വച്ചതായി അഖിൽ പൊലീസിന് മൊഴി നൽകി. ഇൻസ്റ്റഗ്രാം താരമായ അഖിലിന്റെ ഫോളോവേഴ്സിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. ഇയാളുടെ കെണിയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് അഖിലിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

10. ആഢംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തൃശൂർ ചിയ്യാരം സ്വദേശി അലക്സ്, പുവ്വത്തൂർ സ്വദേശി റിയാസ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രവീൺരാജ്, ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ചാക്കോ എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്ന് മൊത്തവിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി. തൃശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Eng­lish Sam­mury: janayugam mojo news at 9.00pm 2023 may 06

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.