24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്; എഴുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 14, 2023 10:20 pm

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കായി നല്‍കിയ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്. 18,000 ത്തോളം പാന്‍, ആധാര്‍ കാര്‍ഡുകളിലെ വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ജിഎസ്ടി വിഭാഗം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോവിന്‍ ഡാറ്റാ ചോര്‍ച്ച രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രപദ്ധതികള്‍ക്കായി നല്‍കിയ വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ വിവരവും പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതിയുടെയും ഗുണഭോക്താക്കളായിട്ടുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ 4000 ത്തോളം ഷെല്‍ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവർത്തിപ്പിക്കുന്നതിനായാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 10,000 വ്യാജ രജിസ്‌ട്രേഷനുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തിലെ ഭാവ്‌നഗറിലും സൂറത്തിലുമായി മോഷ്ടിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇൻവോയ്‌സുകള്‍ സൃഷ്ടിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി പരിശോധനകള്‍ ആരംഭിച്ചത്. പിഎം കിസാന്‍, ഗ്രാമീണ തൊഴില്‍ പദ്ധതി, മറ്റ് പല സാമൂഹ്യ പദ്ധതികള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷനുകള്‍ നടത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടിക്കപ്പെട്ട രേഖകള്‍ ഉപയോഗിച്ച് വ്യാജ ബില്ലുകൾ നിർമ്മിച്ചു, ഇവ പിന്നീട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനായി വിവിധ കമ്പനികൾക്ക് വില്‍ക്കുകയായിരുന്നു.

16 സംസ്ഥാനങ്ങളിലായാണ് ഇത്തരത്തിലുള്ള വ്യാജ രജിസ്‌ട്രേഷനുകള്‍ വ്യാപിച്ച് കിടക്കുന്നതായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെൽ കമ്പനികൾ സൃഷ്ടിക്കുന്നതിനും വ്യാജ ഇ‑വേ ബില്ലുകളും വ്യാജ ഇൻവോയ്‌സുകളും സൃഷ്‌ടിക്കുന്നതിനും ആവശ്യമുള്ള കമ്പനികൾക്ക് ഇൻവോയ്‌സുകൾ വിതരണം ചെയ്യുന്നതിനുമായി മൂന്ന് ടീമുകൾ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു. പലരും തങ്ങളുടെ അറിവില്ലാതെ വിവിധ കമ്പനികളുടെ ഡയറക്ടർമാരാക്കപ്പെട്ടു. അവരുടെ വിലാസത്തിൽ നികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അവര്‍ ഇക്കാര്യം അറിയുന്നത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഏഴുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. വ്യാജ ഇൻവോയ്സുകൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടിയ കമ്പനികൾക്ക് ഉടൻ നോട്ടീസ് അയക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: GST eva­sion of ₹30,000 crore unearthed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.