12 February 2026, Thursday

Related news

February 10, 2026
February 8, 2026
February 7, 2026
February 6, 2026
February 6, 2026
February 3, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026

ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പാകിസ്ഥാന് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തി

Janayugom Webdesk
പൂനെ
July 8, 2023 11:12 pm

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരേ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങള്‍. ‘സാറാ ദാസ്ഗുപ്ത’ എന്ന കള്ളപ്പേരില്‍ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയയാളുമായുള്ള ചാറ്റിങ്ങിലൂടെ ഇന്ത്യന്‍ മിസൈല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദീപ് പങ്കുവച്ചതായി പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
1,800 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചത്. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങള്‍ ഇദ്ദേഹം പാക് ചാര വനിതയ്ക്ക് കൈമാറി. ജൂണ്‍ മൂന്നിനാണ് ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എൻജിനീയറിങ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്ന പ്രദീപ് കുരുല്‍ക്കറിനെ അറസ്റ്റ് ചെയ്‌തത്‌.
യുകെയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വേര്‍ എൻജിനീയര്‍ എന്ന വ്യാജേനയാണ് യുവതി ഇയാളുമായി അടുത്തത്. തുടര്‍ന്ന് തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കി അടുപ്പം സ്ഥാപിക്കുകയായിരുന്നു. 2022 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടെ മെറ്റിയോര്‍ മിസൈല്‍, ബ്രഹ്മോസ് മിസൈല്‍, റഫാല്‍ യുദ്ധവിമാനങ്ങള്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി മിസൈല്‍ ലോഞ്ചര്‍ തുടങ്ങിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഇയാള്‍ ചാര വനിതയ്ക്ക് നല്‍കി.
തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഷെഡ്യൂളുകളും ലൊക്കേഷനുകള്‍ പോലും പ്രദീപ് സാറയുമായി പങ്കുവച്ചിട്ടുണ്ട് എന്നും കുറ്റപത്രത്തില്‍ പറയുന്നു. സൈന്യത്തിന് വേണ്ടി ഇയാളുടെ സ്ഥാപനം നിര്‍മ്മിച്ചു നല്‍കുന്ന ഉപകരണങ്ങളുടെ വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്ററിന്റെയും റുസ്തമിന്റെയും വിശദ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. പാക് ഏജന്റ് നല്‍കിയ സോഫ്റ്റ്‌വേറുകള്‍ ഇയാള്‍ ഇൻസ്റ്റാള്‍ ചെയ്തതായും കുറ്റപത്രത്തിലുണ്ട്. കുരുല്‍ക്കറുടെ ഫോണില്‍ അന്വേഷണസംഘം ഒരു മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ഇമെയില്‍ ഐഡികളെല്ലാം പാക് ടെലികോം കമ്മ്യൂണിക്കേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്.

ചാരവൃത്തി: ഒരാള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പാകിസ്ഥാനി ഏജന്റുമാര്‍ക്ക് ചാരവൃത്തി നടത്തിയ കച്ച് സ്വദേശിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അതിര്‍ത്തി രക്ഷാ സേനയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായ നിലേഷ് വാല്‍ജിഭായ് ബലിയയാണ് അറസ്റ്റിലായത്. വാട്സ്ആപ്പിലൂടെ പാകിസ്ഥാനി യുവതിക്ക് പണത്തിനായി രഹസ്യ വിവരം കൈമാറി എന്നാണ് കേസ്. പൊതുമരാമത്ത് വകുപ്പില്‍ പ്യൂണായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍. ഭുജിലെ അതിര്‍ത്തി രക്ഷാസേന ആസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്നു എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയിരുന്നത്. അതിഥി തിവാരി എന്ന യുവതിക്ക് ഇയാള്‍ കഴിഞ്ഞ അഞ്ചു മാസമായി ബിഎസ്എഫ് നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയിരുന്നതായും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.

eng­lish sum­ma­ry; DRDO sci­en­tist leaks mis­sile secrets to Pakistan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.