15 December 2025, Monday

Related news

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025

സോളാര്‍ വിവാദം തിരിച്ചടിച്ചു; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

വിവാദത്തിന് വീണ്ടും തിരികൊളുത്തിയത് വി ഡി സതീശന്റെ മുഖ്യമന്ത്രി മോഹമെന്ന് നേതാക്കള്‍
അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 14, 2023 8:44 pm

സോളാര്‍ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ട് നിയമസഭയില്‍ ഉള്‍പ്പടെ ചര്‍ച്ചയാക്കിയതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗൂഢതന്ത്രമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാനെന്ന വ്യജേന കോണ്‍ഗ്രസിലെ തന്റെ എതിരാളികളെ നിശ്ശബ്ദനാക്കുകയായിരുന്നു സതീശന്റെ ലക്ഷ്യമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന വി ഡി സതീശന്‍ തനിക്ക് മാര്‍ഗ്ഗതടസ്സമാകുമെന്ന് കരുതുന്ന രമേശ് ചെന്നിത്തലയേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുക്കള്‍ നീക്കിയതെന്നാണ് നേതൃനിരയിലെ വലിയ വിഭാഗവും ആരോപിക്കുന്നത്. ഇത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിട്ടുള്ളത്.

സോളാർ കേസ് ഉമ്മൻചാണ്ടിയിലേക്ക് തിരിച്ചതിന് പിന്നിലെ ബുദ്ധി തിരുവഞ്ചൂർ രാധാകൃഷ്ണന്റേതാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് സൂചന നല്‍കിയത്. ഇത് തിരുവഞ്ചൂരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കെ സി ജോസഫിനെതിരെ തിരുവഞ്ചൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗം ടെനി ജോപ്പനെ അറസ്റ്റു ചെയ്തത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരമായിരുന്നുവെന്നും മുഖ്യമന്ത്രി അറിയാതെയായിരുന്നു ഈ നീക്കമെന്നും അന്നുതന്നെ ചര്‍ച്ചയായിരുന്നു. പിന്നീട് ഇത് കോണ്‍ഗ്രസില്‍ വലിയ വിവാദത്തിനും കാരണമായി. ജോപ്പന്റെ അറസ്റ്റോടെയാണ് സോളാര്‍ കേസ് ഉമ്മൻചാണ്ടിയിലേക്ക് തിരിഞ്ഞത്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കുന്നതിന് ചെന്നിത്തലയുടേയും തിരുവഞ്ചൂരിന്റേയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്ന് ഉമ്മന്‍ചാണ്ടി അനുകൂലികള്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

ഷാഫി പറമ്പിലിനെക്കൊണ്ട് നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ച് പ്രശ്നം വഷളാക്കിയത് സതീശനാണെന്നും ഈ അടിയന്തിര പ്രമേയാവതരണം യുഡിഎഫിനാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. മുസ്ലിംലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. നിയമസഭയിലെ ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഇരുചേരികളിലായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിന് തിരുവഞ്ചൂര്‍ നല്‍കിയ മറുപടിയും ആരോപണം ശരിവെയ്ക്കുന്നതായിരുന്നു.

സോളാര്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുമെന്നായതോടെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും പരസ്യമായി രംഗത്തെത്തി. സോളാർ കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസിയില്ലെന്നും ഹസൻ പറയുന്നു, കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ അധ്യക്ഷന്‍മാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും സതീശന്റെ നിലപാടിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

Eng­lish sum­ma­ry; solar Con­tro­ver­sy; con­gress The explosion

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.