18 December 2025, Thursday

Related news

December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 10, 2025
December 7, 2025
December 6, 2025
December 4, 2025

ലോകകപ്പില്‍ പാകിസ്ഥാന് 81 റണ്‍സിന്റെ വിജയം

Janayugom Webdesk
ഹൈദരാബാദ്
October 6, 2023 10:58 pm

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് വിജയത്തുടക്കം. നെതര്‍ലന്‍ഡ്സിനെതിരെ 81 റണ്‍സിന്റെ വിജയമാണ് പാക് പട സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 205 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നെതര്‍ലന്‍ഡ്സിനായി 67 പന്തില്‍ 68 റണ്‍സെടുത്ത ബാസ് ഡെ ലീഡാണ് ടോപ് സ്കോറര്‍. വിക്രാംജിത്ത് സിങ് 52 റണ്‍സെടുത്തു. ബൗളിങ്ങില്‍ തിളങ്ങിയ നെതര്‍ലന്‍ഡ്സിനായി മറ്റു ബാറ്റര്‍മാര്‍ തിളങ്ങാതിരുന്നതോടെ പാകിസ്ഥാന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ മുൻനിര തകർന്നടി‍ഞ്ഞപ്പോൾ, മധ്യനിര ബാറ്റർമാരുടെ ചെറുത്തുനില്പാണ് മികച്ച സ്കോറിലെത്തിച്ചത്. വെറും 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നിലംപൊത്തിയത്. ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ബാബര്‍ അസം (5) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. ഇതോടെ പാക് പട അപകടം മണത്തു. ഇമാം ഉള്‍ ഹഖ്(15) മടങ്ങിയതോടെ പാകിസ്ഥാന്‍ കൂട്ടത്തകര്‍ച്ചയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ സൗദ് ഷക്കീലും മുഹമ്മദ് റിസ്‌വാനും തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ കരകയറി. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ 150 കടത്തി. എന്നാല്‍ സൗദ് ഷക്കീലിനെ(52 പന്തില്‍ 68) ആര്യന്‍ ദത്ത് നെതര്‍ലന്‍ഡ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ മുഹമ്മദ് റിസ്‌വാനെ(75 പന്തില്‍ 68) ബാസ് ഡി ലീഡും വീഴ്ത്തിയതോടെ പാകിസ്ഥാന്‍ പതറി.

പിന്നാലെ വന്ന വെടിക്കെട്ട് ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദും (9) നിരാശപ്പെടുത്തിയതോടെ പാകിസ്ഥാന്‍ ആറിന് 188 എന്ന സ്കോറിലേക്ക് വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് നവാസും ശദബ് ഖാനും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 250 കടത്തി. 32 റണ്‍സെടുത്ത ശദബ് ഖാനെ പുറത്താക്കി ഡി ലീഡ് ഈ കൂട്ടുകെട്ട് തകര്‍ത്തു. ഹസന്‍ അലിയെ തൊട്ടടുത്ത പന്തില്‍ ഡി ലീഡ് പുറത്താക്കി. പിന്നാലെ 39 റണ്‍സെടുത്ത മുഹമ്മദ് നവാസ് റണ്‍ ഔട്ടായതോടെ പാകിസ്ഥാന്റെ പോരാട്ടം തണുത്തു. എട്ട് നെതർലൻഡ്സ് താരങ്ങൾ പന്തെറിഞ്ഞ മത്സരത്തിൽ, ബാസ് ഡെ ലീഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. കോളിൻ അക്കർമാൻ രണ്ടും ആര്യൻ ദത്ത്, ലോഗൻ വാൻബീക്, പോൾ വാൻ മീകരൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

Eng­lish Summary:Pakistan won the World Cup by 81 runs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.