24 January 2026, Saturday

Related news

November 19, 2025
November 4, 2025
October 2, 2025
September 30, 2025
September 27, 2025
September 26, 2025
September 25, 2025
September 21, 2025
September 21, 2025
July 25, 2025

ഗാസയില്‍ കൊല്ലപ്പെട്ടത് 500 പലസ്തീന്‍ കുട്ടികള്‍

Janayugom Webdesk
ടെല്‍ അവീവ്
October 13, 2023 9:54 pm

ഏഴാം ദിവസം പിന്നിടുന്ന ഇസ്രയേല്‍— ഹമാസ് സംഘര്‍ഷത്തില്‍ ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 500 പലസ്തീന്‍ കുട്ടികള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ 276 സ്ത്രീകള്‍ ഉള്‍പ്പെടെ 1572 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 6,612 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. വെെദ്യുതി വിതരണം നിലച്ചതോടെ ഇന്‍ക്യുബേറ്ററില്‍ കഴിഞ്ഞിരുന്ന നവജാതശിശുകളുടെ അവസ്ഥയും അപകടത്തിലാണ്.
ഇസ്രയേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധത്തില്‍ ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകരാറിലായെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ഗാസ മുനമ്പിലേക്ക് ഇന്ധനവും ജീവൻ രക്ഷാ സംവിധാനങ്ങളും അടിയന്തരമായി എ­ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു മാനുഷിക ദുരന്തം നേരിടേണ്ടി വരുമെന്നും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയില്‍ പറഞ്ഞു. 

പരിക്കേറ്റ് ആശുപത്രിലെത്തുന്നവര്‍ ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഡയാലിസിസ്, എക്സ്‍-റേ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനും കഴിയുന്നില്ല. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലാതെ ഗാസയില്‍ നരകിക്കുകയാണെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന പറയുന്നത്. വൈദ്യുതി ഇല്ലെങ്കിൽ, ആശുപത്രികൾ ശ്മശാനങ്ങളായി മാറുമെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ റീജിയണൽ ഡയറക്ടർ ഫാബ്രിസിയോ കാർബോണി മുന്നറിയിപ്പ് നൽകി. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ആശുപത്രികള്‍ക്ക് നേരെ 34 ആക്രമണങ്ങളുണ്ടായി. ജോലിക്കിടെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും 19 ആ­രോഗ്യ സംവിധാനങ്ങള്‍ക്കും 20 ആംബുലൻസുകൾക്കും കേടുപാടുകള്‍ സംഭവിച്ചതായും ഡബ്ല്യു­­­എച്ച്ഒ പറഞ്ഞു. 

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയിലെ മൂന്ന് ആംബുലന്‍സുകള്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. ആംബുലന്‍സുകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ ഗാസ ആരോഗ്യമന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര മാനവിക നിയമത്തിനെതിരായ പ്രവര്‍ത്തനമാണ് മെഡിക്കല്‍ സംഘത്തെ ആക്രമിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ബോംബാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കാതിരിക്കാനും മരണനിരക്ക് കൂട്ടാനുമാണ് ഇസ്രയേലിന്റെ നീക്കമെന്നാണ് ആരോപണം. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗാസ മുനമ്പിനുള്ളിൽ വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുൾപ്പെടെ അടിസ്ഥാന വിഭവങ്ങളോ മാനുഷിക സഹായമോ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. അവശ്യസാധന­ങ്ങളുടെ വിതരണം, ഉദ്യോഗസ്ഥരെയും, രോഗികളെയും പരിക്കേറ്റവരെയും ഒഴിപ്പിക്കല്‍ എ­ന്നിവ തടസപ്പെടാത്ത മാര്‍ഗം ഉറപ്പാക്കാൻ ഒരു മാനുഷിക ഇടനാഴി ഉടനടി സ്ഥാപിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. 

Eng­lish Summary:500 Pales­tin­ian chil­dren killed in Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.