2 February 2026, Monday

Related news

February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026

ഗാസയില്‍ പകര്‍ച്ചവ്യാധി ഭീഷണി; കുടിക്കാന്‍ ഉപ്പ് കലര്‍ന്ന മലിനജലം

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് ആശങ്ക 
Janayugom Webdesk
ജറുസലേം
October 21, 2023 9:13 pm

ഗാസയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സംഘടനകള്‍. ശുചിത്വസേവനങ്ങളുടെ തകര്‍ച്ച കോളറയ്ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയടക്കമുള്ള സംഘടനകള്‍ പറയുന്നത്. ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ഗാസയിലേക്കുള്ള ശുദ്ധജല വിതരണം പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗാസയിലെ 65 പമ്പിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനരഹിതമായി. വൈദ്യുതി ക്ഷാമമുള്ളതിനാല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടത്തിന് കഴിയുന്നില്ല. മലിനമായ ഉപ്പ് കലര്‍ന്ന ടാപ്പ് വെള്ളത്തെയാണ് ഗാസയിലെ ജനങ്ങള്‍ ആശ്രയിക്കുന്നത്. 

കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ജലവും കുടിവെള്ളമായി ഉപയോഗിക്കേണ്ട സ്ഥിതിയാണുള്ളത്. നിലവില്‍ ഗാസയില്‍ ഒരാള്‍ക്ക് കുടിക്കാനും കഴുകാനും പാചകം ചെയ്യാനും ശുചിമുറി ആവശ്യങ്ങള്‍ക്കുമുള്‍പ്പെടെ പ്രതിദിനം മൂന്നു ലിറ്റര്‍ വെള്ളം മാത്രമേ ലഭ്യമാകുന്നുള്ളുവെന്ന് യുഎന്‍ പറഞ്ഞു. ഒരു വ്യക്തിക്ക് അടിസ്ഥാന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിദിനം 50–100 ലിറ്റർ വെള്ളമാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. അടിയന്തരമായി മാനുഷിക സഹായം ലഭിച്ചില്ലെങ്കില്‍ ഗാസയിലെ ജനങ്ങള്‍ ജലജന്യ രോഗങ്ങള്‍ക്ക് ഇരകളായി തീരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മുതിർന്നവരെ അപേക്ഷിച്ച് രക്തത്തിന്റെ അളവ് വളരെ കുറവായതിനാൽ ഏറ്റവും അപകടസാധ്യതയുള്ളത് കുട്ടികള്‍ക്കാണെന്നും ആരോഗ്യ വിദഗ്ധ‍ര്‍ പറയുന്നു. വടക്കൻ ഗാസയിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കുടിയിറക്കപ്പെട്ടവര്‍ ഇടുങ്ങിയതും തിരക്കേറിയതുമായ സാഹചര്യത്തിലാണ് കഴിയുന്നത്. ഇത് ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. 300 മുതൽ 400 വരെ ആളുകൾ ഒരു ടോയ്‌ലറ്റ് പങ്കിടാൻ നിർബന്ധിതരാകുന്ന സ്ഥിതിയുണ്ട്. 

തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇൻഫ്ലുവൻസ ബാധ വര്‍ധിക്കുന്നതായി നാസർ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. അഹ്മദ് മൊഗ്രാബി പറഞ്ഞു. കോവിഡ് ബാധയുടെ അപകടസാധ്യതയും വിദഗ്‍ധര്‍ പ്രവചിക്കുന്നുണ്ട്. അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. 2020ന് മുമ്പുള്ള വർഷങ്ങളിൽ ഗാസയിലെ കുട്ടികൾക്കിടയിലെ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നിരക്ക് 97 ശതമാനം വരെ ഉയർന്നതാണെങ്കിലും, കോവിഡ് കാലയളവില്‍ നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. 

Eng­lish Summary:Epidemic threat in Gaza; Salty sewage for drinking
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.