
ഡിപി വേൾഡ് ഇന്റർനാഷണൽ കണ്ടെയ‌്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ (ഐസിടിടി) വികസനത്തിന്റെ അടുത്തഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി നാല് പുതിയ ഇലക്ട്രിക് ആർടിജി (റബ്ബർ ടയേർഡ് ഗാൻട്രി) ക്രെയിനുകൾ തുറമുഖത്തെത്തി. രാജ്യത്തെ പ്രമുഖ ട്രാൻഷിപ്മെന്റ് ടെർമിനൽ, ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വീകാര്യമായ പ്രവേശനമാർഗം തുടങ്ങിയ ഇടക്കാല ലക്ഷ്യങ്ങൾ കൈവരിക്കാൻ ഐസിടിടിയുടെ വിപുലീകരണവും സുസ്ഥിരതയും ഉറപ്പാക്കുന്ന പുതുഘട്ടം വികസനപ്രവർത്തനങ്ങളിലൂടെ കഴിയും. 2030ഓടെ കാർബൺ ഡയോക്സൈഡ് പുറംതള്ളൽ 28 ശതമാനം കുറയ്ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനും ഇലക്ട്രിക് ആർടിജി ക്രെയിനുകൾ വിന്യസിക്കുന്നതിലൂടെ സാധ്യമാകും.
പുതിയ നാല് ഇലക്ട്രിക് ആർടിജി ക്രെയിനുകൾക്കു പുറമെ ഡിസംബറിൽ രണ്ട് അതിനൂതന എസ്‌ടിഎസ് (ഷിപ്പ് ടു ഷോർ) മെഗാ മാക്സ് ക്രെയിനുകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി ഡിപി വേൾഡിന്റെ കാര്യക്ഷമത ഉയർത്തുന്നതിലും സുസ്ഥിരലക്ഷ്യങ്ങൾ നേടുന്നതിലും ഇവ നാഴികക്കല്ലായി മാറും. പ്രവർത്തന മികവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ലക്ഷ്യമിട്ടാണ് കൊച്ചി ഡിപി വേൾഡ് നിരന്തരം യത്നിക്കുന്നതെന്ന് സിഇഒ പ്രവീൺ തോമസ് ജോസഫ് പറഞ്ഞു. പുതിയ ആർടിജി ക്രെയിനുകളുടെ വിന്യാസവും നിലവിലുള്ള ആർടിജികളുടെ സമ്പൂർണ വൈദ്യുതീകരണവും കാർബൺ വാതക പുറംതള്ളൽ ഗണ്യമായി കുറയ്ക്കുമെന്നത് സുസ്ഥിരതാ രംഗത്ത് ഡിപി വേൾഡിനു മുൻതൂക്കം നൽകും. ഇക്കൊല്ലം പുതിയ സർവീസ് ലൈനുകൾ ആരംഭിക്കാൻ കഴിഞ്ഞു.
പുതിയ ആർടിജി ക്രെയിനുകൾ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കുമെന്നും പ്രവീൺ തോമസ് ജോസഫ് പറഞ്ഞു. വിവിധ അന്താരാഷ്ട്ര തുറമുഖങ്ങളിലേക്കും രാജ്യത്തെ ഇരു തീരങ്ങളിലുമായി 12-ലധികം തുറമുഖങ്ങളിലേക്കു നേരിട്ടും ഐസിടിടി് സർവീസ് നടത്തുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഐസിടിടിയെ തെക്ക്, കിഴക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ടെർമിനലാക്കി മാറ്റുന്നു.
മേഖലയിലെ പകുതിയിലേറെ ചരക്കുനീക്കവും ഐസിടിടി കേന്ദ്രമാക്കിയാണ്. ട്രാൻസ്ഷിപ്മെന്റ് അളവിൽ ക്രമാനുഗത വളർച്ചയാണ് ഐസിടിടി കൈവരിക്കുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് മേഖലയിലെ മൊത്തം ട്രാൻസ്ഷിപ്മെന്റിന്റെ 17 ശതമാനവും ഐസിടിടിക്ക് അവകാശപ്പെട്ടതായി. ഇത് തെക്കുകിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ടെർമിനലാക്കി ഐസിടിടിയെ മാറ്റുന്നു.
English Summary: DP World International Container Transshipment Terminal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.