
കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറ് പാചക വിദഗ്ധരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാർഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും.
തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റമ്പതിലധികം സ്റ്റാളുകൾ സജ്ജീകരിക്കും. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരിക്കും. പട്ടികവർഗ വികസനം, സഹകരണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പുകളും കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.
കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കൻ, പുട്ടും കടലയും തുടങ്ങി കുട്ടനാടൻ കരിമീൻ വരെ 10 വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കും. ഓരോ വിഭവത്തിന്റെയും ചരിത്രം, നിർമ്മാണരീതി അടക്കമുള്ള വീഡിയോ പ്രദർശനവും ഓരോ സ്റ്റാളിലും ഉണ്ടാകും. പഴങ്കഞ്ഞിമുതൽ ഉണക്കമീൻ വിഭവങ്ങൾ വരെ പരമ്പരാഗത ഭക്ഷണരീതികൾ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ ‘പഴമയുടെ ഉത്സവം: നൊസ്റ്റാൾജിയ’, ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങുവർഗങ്ങളുടെ വ്യത്യസ്തവിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളജിലെ ‘എത്നിക് ഫുഡ്ഫെസ്റ്റ്’ എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.
യൂണിവേഴ്സിറ്റി കോളജ് മുതൽ വാൻറോസ് ജങ്ഷൻ വരെയുള്ള റോഡ് ഭക്ഷണതെരുവായി മാറ്റുന്ന തരത്തിൽ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും. കേരളത്തിലെ പ്രശസ്തരായ ലെഗസി റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും മേളയിൽ ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്ഷോയും ഉണ്ടാകും.
ഷെഫ് പിള്ള, ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി, കിഷോർ എന്നീ പാചകരംഗത്തെ പ്രശസ്തർ അവരവരുടെ വ്യത്യസ്ത പാചകരീതികൾ അവതരിപ്പിക്കുന്ന ഫുഡ്ഷോ സൂര്യകാന്തിയിൽ നവംബർ രണ്ട് മുതൽ ആറുവരെ അരങ്ങേറും. പ്രശസ്തരായ ഫുഡ് വ്ലോഗർമാർ ഭക്ഷ്യമേളയുടെ ബ്രാൻഡ് അംബാസിഡർമാരാകും. കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാൻ എ എ റഹീം എംപി, കൺവീനർ ശിഖ സുരേന്ദ്രൻ, കോഡിനേറ്റർ സജിത് നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വേദികൾ
കേരളത്തിലെ ബ്രാൻഡഡ് ഭക്ഷണങ്ങൾ : കനകക്കുന്ന്
മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള) : കനകക്കുന്ന്
പഴമയുടെ രുചിഉത്സവം-(നൊസ്റ്റാൾജിയ) : മാനവീയംവീഥി
പെറ്റ്സ് ഫുഡ്ഫെസ്റ്റിവൽ : എൽഎംഎസ് കോമ്പൗണ്ട്
മിൽക്ക് ആന്റ് ചോക്ലേറ്റ് ഫെസ്റ്റിവൽ : യൂണിവേഴ്സിറ്റി കോളജ്
എത്നിക് ഫുഡ് ഫെസ്റ്റിവൽ : യൂണിവേഴ്സിറ്റി കോളജ്
സീ ഫുഡ് ഫെസ്റ്റിവൽ : എൽഎംഎസ് കോമ്പൗണ്ട്
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള : സെൻട്രൽ സ്റ്റേഡിയം
ഉപ്പും മുളകും-സഹകരണവകുപ്പ് ഭക്ഷ്യമേള : ടാഗോർ തിയേറ്റർ
ടേസ്റ്റ് ഓഫ് കേരള : പുത്തരിക്കണ്ടം മൈതാനം
സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ : യൂണിവേഴ്സിറ്റി കോളജിന് സമീപം-
സ്പെൻസേഴ്സ് മുതൽ
വാൻറോസ് ജങ്ഷൻ വരെ
English Summary: Food Fair with 2000 Kerala dishes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.