17 May 2024, Friday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 8, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024

മനഃപൂര്‍വമുള്ള വായ്പാകുടിശിക പ്രതിദിനം 100 കോടി ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2023 10:49 pm

മോഡി ഭരണകാലത്ത് രാജ്യത്ത് വന്‍കിടക്കാരുടെ മനഃപൂര്‍വമുള്ള വായ്പാകുടിശിക പ്രതിദിനം 100 കോടി വീതം ഉയരുന്നു. 2019 മാര്‍ച്ച് മുതല്‍ ഇതുവരെ മനഃപൂര്‍വം വരുത്തിയ കുടിശികയില്‍ 1.2 ലക്ഷം കോടിയുടെ വര്‍ധനയുണ്ടായതായി ബിസിനസ് സ്റ്റാൻഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ വഞ്ചനാ വായ്പക്കാരുടെ കുടിശിക 50 ശതമാനം വര്‍ധിച്ച് മൂന്നുലക്ഷം കോടിയായി ഉയര്‍ന്നു. തിരിച്ചടയ്ക്കാൻ കഴിവുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്ത വ്യക്തികളെയാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ (മനഃപൂര്‍വം കുടിശിക വരുത്തുന്നവര്‍) എന്ന് കണക്കാക്കുന്നത്. യുപിഎ ഭരണം രാജ്യത്തെ ബാങ്കുകളെ നശിപ്പിച്ചതായി ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ കിട്ടാക്കടമുണ്ടായതെന്ന് ട്രാൻസ് യൂണിയൻ സിബിലില്‍ നിന്നുള്ള വിവരങ്ങള്‍ തെളിയിക്കുന്നു. ഒരു ദേശസാല്‍കൃത ബാങ്കും ഒരു സ്വകാര്യ ബാങ്കും ജൂണിലെ കണക്കുകള്‍ ലഭ്യമാക്കിയിട്ടില്ല. 

വായ്പ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി ആറ് മാസത്തിനുള്ളില്‍ മനഃപൂര്‍വമുള്ള കുടിശികയായി പരിഗണിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം. 2023 മാർച്ച് വരെ 9.26 ലക്ഷം കോടി രൂപ വീണ്ടെടുക്കാൻ 36,150 എൻപിഎ അക്കൗണ്ടുകൾക്കെതിരെ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആർബിഐ അന്തിമ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഈ അക്കൗണ്ടുകളിൽ പലതും മനഃപൂര്‍വം വീഴ്ചവരുത്തുന്ന വിഭാഗത്തിലേക്ക് ചേർക്കപ്പെടും. കൂടുതല്‍ നഷ്ടം നേരിടേണ്ടി വരുന്നത് പൊതുമേഖലാ ബാങ്കുകള്‍ക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വഞ്ചനാ വായ്പക്കാര്‍ നല്‍കാനുള്ള 77 ശതമാനം തുകയും എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. 10 ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മാത്രം 1.5 ലക്ഷം കോടി കിട്ടാനുണ്ട്. ഇതില്‍ 80,000 കോടിയോളം എസ്ബിഐക്കാണ്. സ്വകാര്യ ബാങ്കുകള്‍ക്ക് ആകെ ലഭിക്കേണ്ട തുക 53,500 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

50 വന്‍കിട കുടിശികക്കാര്‍ നല്‍കാനുള്ളത് 87,295 കോടിയാണ്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍, ഗുജറാത്ത്, തമിഴ‌്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് വഞ്ചനാ കുടിശികക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വായ്പകളുടെ 70 ശതമാനത്തോളം ഈ അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മോഡി ഭരണകാലത്ത് 10 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയതായി വിവരം നേരത്തെ പുറത്തുവന്നിരുന്നു. ചങ്ങാത്ത മുതലാളിത്ത സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യവും ഇന്ത്യയാണ്. നിലവില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഉയരുന്ന സ്ഥാപനങ്ങളുടെ ജിഡിപി വിഹിതം മോഡി ഭരണത്തില്‍ അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 

Eng­lish Summary;100 Crores per day in delib­er­ate lending
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.