കേരള സർവകലാശാലയിലും ആര്‍എസ്എസുകാരെ കുത്തിക്കയറ്റാന്‍ ഗവര്‍ണറുടെ നീക്കം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പിന്നാലെയാണ് കേരള സര്‍വകലാശാലയിലും കാവിവല്‍ക്കരണം നടപ്പാക്കാൻ 17 പേരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചത്. സംഘ്പരിവാറിനോട് ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് മാനദണ്ഡമായി ഗവർണർ പരിഗണിച്ചത്. സെനറ്റിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മൂന്നുമാസങ്ങൾക്ക് ഇപ്പുറമാണ് ഗവർണർ തന്റെ പ്രതിനിധികളെ നിർദേശിച്ചത്.
വിദ്യാർത്ഥി മണ്ഡലത്തിലേക്ക് നാളിതുവരെ സർവകലാശാല പാലിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം ഒഴിവാക്കിയാണ് സംഘ്പരിവാർ അനുകൂല വിദ്യാർത്ഥി സംഘടനാ പ്രതിനിധികളെ തെരഞ്ഞെടുത്തത്. സർവകലാശാലയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പെർഫോമയുടെ അടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുന്നത്. ബിരുദത്തിലെ റാങ്ക് ജേതാക്കൾ ബിരുദാനന്തര ബിരുദത്തിനും സർവകലാശാലയിൽ പഠനം തുടരുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എട്ടുപേരുടെ പാനൽ സർവകലാശാല സമർപ്പിച്ചത്. ഹ്യൂമാനിറ്റിസ് വിഭാഗത്തിലെ നാലു റാങ്കുകാരെ മാറ്റിനിർത്തിയിട്ടാണ് ആദ്യവർഷത്തെ പരീക്ഷാഫലം പോലും വരാത്ത വിദ്യാർത്ഥിയെ ഗവർണറുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
കംപ്യൂട്ടർ സയൻസ്, സയൻസ് ഒന്നാം റാങ്കുകാർക്ക് പകരം തെരഞ്ഞെടുത്ത് മൂന്ന് സെമസ്റ്ററുകളിലും ബി, സി ഗ്രേഡുകൾ നേടിയ എബിവിപി പ്രവർത്തകനെയാണ്. 2023ലെ കലാപ്രതിഭയെയും വടംവലി ദേശീയ വെങ്കലമെഡൽ ജേതാവിനെയുമെല്ലാം ഒഴിവാക്കിയാണ് ഗവര്‍ണറുടെ പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.
സാംസ്കാരിക മണ്ഡലത്തിലേക്ക് നിർദേശിക്കപ്പെട്ട ജി സജികുമാര്‍ ബിജെപിയുടെ ഇൻഡസ്ട്രിയല്‍ സെല്ലിന്റെ ഭാരവാഹിയാണ്. സംഘ്പരിവാർ അനുകൂല അഭിഭാഷക സംഘടനയുടെ സജീവപ്രവർത്തക, നാഷണൽ ടീച്ചേഴ്സ് യൂണിയൻ, അധ്യാപക പരിഷത്ത് എന്നിവയുടെ ഭാരവാഹികള്‍, കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ നേതാവിന്റെ ഭാര്യ എന്നിവരെയെല്ലാം വിവിധ മേഖലകളിലായി ഉള്‍പ്പെടുത്തി. ജന്മഭൂമി പത്രാധിപർ പി ശ്രീകുമാറും ഗവർണറുടെ പട്ടികയിൽ ഇടംനേടി.
English Summary: Governor’s move to appoint RSS members in Kerala University
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.