22 December 2025, Monday

Related news

December 14, 2025
December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഇംഫാല്‍
December 4, 2023 7:06 pm

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നൗപാല്‍ ജില്ലയില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ലെയ്തു ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം ഉണ്ടായതെന്നും സംഭവസ്ഥലത്ത് എത്തിയപ്പോള്‍ 13 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായതെന്നും കേന്ദ്ര സേന പറയുന്നു. 

മരിച്ചവര്‍ ലെയ്തു ഗ്രാമത്തില്‍ ഉള്ളവരല്ലെന്നാണ് സൂചന. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് തെങ്നൗപാല്‍. താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള തീവ്രവാദ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫോഴ്സുമായി (യുഎന്‍എല്‍എഫ്) കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും സമാധാന കരാര്‍ ഒപ്പിട്ട് നാല് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം രൂക്ഷമാണ്. ഏറ്റുമുട്ടലില്‍ കുറഞ്ഞത് 182 പേര്‍ കൊല്ലപ്പെടുകയും 50,000 ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. എന്നാല്‍ ചില ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ചന്ദേല്‍, കാക്ചിങ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, തെങ്നൗപാല്‍, കാക്ചിങ്പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ സേവനങ്ങള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നുണ്ട്.

Eng­lish Summary:Another fir­ing in Manipur; 13 peo­ple were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.