3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026

കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം തുടരുന്നു; വിഹിതം കുറച്ചു , ദുരന്ത സഹായമില്ല

Janayugom Webdesk
ബംഗളൂരു/ ചെന്നൈ
December 7, 2023 10:56 pm

കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ കുറിച്ച് മൗനം പാലിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുടെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. സംയോജിത ചരക്ക് സേവന നികുതിയില്‍ (ഐജിഎസ്‌ടി) 798.03 കോടി രൂപയാണ് കുറച്ചത്. നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്തിന്റെ ഐജിഎ‌സ‌്ടി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും അഭിപ്രായപ്പെട്ടു. സംസ്ഥാന വിഹിതം തടഞ്ഞുവച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുന്ന വേളയില്‍ അര്‍ഹമായ നികുതി വിഹിതം തടയുന്ന നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്കള്‍ക്കെതിരെണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 

34,000 കോടി രൂപയുടെ കമ്മിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തടഞ്ഞുവച്ചിരിക്കുന്ന വിഹിതം തവണകളായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. നവംബറില്‍ ഫയല്‍ ചെയ്ത ഐജിഎസ‌്ടി വിഹിതമാണ് കാരണം കൂടാതെ തടഞ്ഞത്. 2022 വരെയുള്ള കാലത്തെ ഐജിഎ‌സ്ടി ക്രമപ്പെടുത്തിയുള്ള വിഹിതം തടഞ്ഞ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് സിദ്ധരാമയ്യ കത്തില്‍ ചൂണ്ടിക്കാട്ടി. ഐജിഎസ്ടി സെറ്റില്‍മെന്റിന്റെ ഭാഗമായി 798.03 കോടി ത‍ടഞ്ഞ കേന്ദ്രനിലപാട് സുതാര്യമല്ലാത്തതാണെന്ന് കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനം ഈടാക്കിയ ഐജിഎ‌സ‌്ടിയുടെ വ്യക്തമായ കണക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടും അര്‍ഹമായ വിഹിതം നല്‍കാത്തത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സമാനമായ സ്ഥിതിവിശേഷമാണ് കേരളവും നേരിടുന്നത്. പ്രതിപക്ഷ സര്‍ക്കാരുകളെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പ്രതികരിച്ചു. 

ചെന്നൈ; മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പ്രളയം നാശം വിതച്ച തമിഴ‌്നാടിന് പ്രത്യേക കേന്ദ്ര സഹായമില്ല. പകരം സംസ്ഥാനങ്ങള്‍ക്ക് ഓരോ വര്‍ഷവും അനുവദിക്കുന്ന സംസ്ഥാന ദുരന്ത നിവാരണ ഫണ്ടി (എസ്ഡിആര്‍എഫ്)ല്‍ നിന്ന് 450 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടം, പുനര്‍നിര്‍മ്മാണം എന്നിവ കണക്കിലെടുത്ത് 5,600 കോടി രൂപയാണ് സംസ്ഥാനം കേന്ദ്ര സഹായമായി ആവശ്യപ്പെട്ടത്. എന്നാല്‍ 2005ലെ കേന്ദ്ര ദുരന്ത നിവാരണ നിയമമനുസരിച്ച് ബജറ്റ് വിഹിതമായി നല്‍കേണ്ട തുച്ഛമായ തുക നല്‍കി കൈമലര്‍ത്തുകയായിരുന്നു. ഇന്നലെ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് 450 കോടി രൂപ അനുവദിച്ചതായി അറിയിച്ചത്. ചെന്നെെയില്‍ 17 പേ­രുടെ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ചുഴലിക്കാറ്റ് കാരണമായി. 

സാധാരണ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ഓരോ സംസ്ഥാനങ്ങള്‍ക്കും നിയമപ്രകാരം അനുവദിക്കേണ്ട തുകയാണ് എസ്ഡിആര്‍എഫ്. ഇതില്‍ സംസ്ഥാന വിഹിതവും ഉള്‍പ്പെടും. അതേസയം അസാധാരണവും ഗുരുതര സ്വഭാവവുമുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രത്യേക ധനസഹായം അനുവദിക്കുന്നത് ദേശീയ ദുരന്ത നിവാരണ ഫണ്ടി (എന്‍ഡിആര്‍എഫ്) ല്‍ നിന്നുമാണ്. ഇത് പൂര്‍ണമായും 2005 ലെ നിയമമനുസരിച്ച് കേന്ദ്ര സഹായമാണ്. തമിഴ്‌നാട്ടിലുണ്ടായതുപോലെ അസാധാരണ ദുരന്ത വേളയില്‍ അനുവദിക്കുന്നതാണ് ഈ പ്രത്യേക സഹായം. 

ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 2021ല്‍ അസാധാരണമായ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000 കോടി പ്രത്യേക സഹായം അനുവദിച്ചിരുന്നു. 2022ല്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായപ്പോള്‍ ബിജെപി ഭരിച്ചിരുന്ന അസം, കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് 1816 കോടി രൂപയും പ്രത്യേക സഹായമായി അനുവദിച്ചിരുന്നു. 

Eng­lish Summary:The cen­tral gov­ern­ment con­tin­ues to retal­i­ate; Reduced share, no dis­as­ter relief
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.