3 March 2026, Tuesday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരിലെ ഒരു മണ്ഡലത്തില്‍ രണ്ട് ഘട്ട വോട്ടെടുപ്പ്

Janayugom Webdesk
ഇംഫാല്‍
March 16, 2024 8:08 pm

മാസങ്ങളായി വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ ഒരു മണ്ഡലത്തില്‍ രണ്ട് ഘട്ടത്തിലായി വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് പാര്‍ലമെന്റ് സീറ്റുകളാണ് മണിപ്പൂരിലുള്ളത്. ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂരും. ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലെ ചില പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഔട്ടര്‍ മണിപ്പൂരിലെ ബാക്കി സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. 

കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് കുക്കി-മെയ്തി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ വ്യാപകമായ പലായനം കണക്കിലെടുത്താണ് രണ്ട് ഘട്ടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്. ബിജെപി, നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) പാര്‍ട്ടികളാണ് ഇന്നര്‍, ഔട്ടര്‍ സീറ്റുകള്‍ യഥാക്രമം കൈവശം വച്ചിരിക്കുന്നത്. ഔട്ടര്‍ മണിപ്പൂര്‍ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സംവരണ സീറ്റാണ്. 543 ലോക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഔട്ടര്‍ മണിപ്പൂരിലെ സീറ്റിലെ രണ്ട് ഘട്ട വോട്ടെടുപ്പിനെ രണ്ടായി പരിഗണിച്ച് 544 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് പ്രഖ്യാപിച്ചത്. 

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ക്യാമ്പിനുള്ളില്‍ തന്നെ വോട്ടെടുപ്പ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും വോട്ടവകാശം വിനിയോഗിച്ച് സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണമെന്നും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. പലായനം ചെയ്ത 25,000 ആളുകളെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. അരലക്ഷത്തോളം പേരാണ് മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്.

Eng­lish Summary:Two-phase polling in a con­stituen­cy in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.