28 December 2025, Sunday

Related news

December 26, 2025
August 22, 2025
September 6, 2024
June 22, 2024
April 3, 2024
October 4, 2023
May 31, 2023
April 13, 2023

ഇടമലയാർ അഴിമതിക്കേസ്; 44 പ്രതികൾക്ക് തടവും പിഴയും

Janayugom Webdesk
തൃശൂർ
June 22, 2024 9:52 pm

ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിൽ 44 പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർമാർ, ഓവർസിയർമാർ, കരാറുകാർ എന്നിവരടക്കം 39 കേസുകളായി 51 പേര്‍ പ്രതികളായിരുന്നു. ഇതിൽ 46 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇവരിൽ 44 പ്രതികൾക്കാണ് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. ഒരാളെ കുറ്റവിമുക്തനാക്കി. ആറുപേർ വിചാരണ ഘട്ടത്തിൽ മരിച്ചു. 

എക്സിക്യൂട്ടീവ് എൻജിനീറായിരുന്ന ടി ആർ ശൈലേശനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീറായിരുന്ന പി വി പുഷ്പരാജനും 2.34 കോടി വീതവും, അസിസ്റ്റന്റ് എൻജിനീയര്‍ രാമകൃഷ്ണൻ ഒരു കോടി എട്ട് ലക്ഷവും, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എൻജിനീയര്‍ കെ വി ദേവസി, ഓവർസിയര്‍ സദാശിവൻ കെ ജി എന്നിവർ 66 ലക്ഷം വീതവും മറ്റൊരു അസിസ്റ്റന്റ് അസിസ്റ്റന്റ് എൻജിനീയര്‍ എം എ ബഷീർ, ഓവർസിയർ എം ടി ടോമി എന്നിവര്‍ 54 ലക്ഷം വീതവും ഓവർസിയര്‍ ജയപ്രകാശ് 48 ലക്ഷവും അസിസ്റ്റന്റ് അസിസ്റ്റന്റ് എൻജിനീയര്‍ ശ്രീധരൻ, ഓവർസിയര്‍ കെ എ പോൾ 12 ലക്ഷം വീതം, 34 കരാറുകാർ ആറ് ലക്ഷം രൂപ വീതവും പിഴയടയ്ക്കണമെന്ന് ഉത്തരവിലുണ്ട്.

വേണ്ടത്ര സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ നിർമ്മിച്ചതിലൂടെ സർക്കാരിന് ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എക്സിക്യൂട്ടീവ് എൻജിനീയറുടെ സാമ്പത്തിക പരിധി 15 ലക്ഷമായതിനാൽ തന്റെ സാമ്പത്തിക പരിധിയിൽതന്നെ നിർമ്മാണം നടക്കണമെന്ന ഉദ്ദേശ്യത്തിൽ എട്ടു കിലോമീറ്റർ കനാലിന്റെ പണി 200 മുതൽ 300 മീറ്റർ എന്ന രീതിയിൽ കരാറുകാർക്ക് വിഭജിച്ചു നൽകുകയായിരുന്നു. ഇതിന്റെ ബില്ലുകൾ മാറുന്നതിന് വേണ്ടി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയർ, അസിസ്റ്റന്റ് എന്‍ജിനീയർ, ഓവർസിയർ, കരാറുകാർ എന്നിവർ ചേർന്ന് ഗൂഡാലോചന നടത്തി 1,05,72,919 രൂപയുടെ തിരിമറി നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തൃശൂർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ എം എം മോഹനൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി 2011ൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് ജഡ്ജി ജി അനിലിന് മുമ്പാകെയാണ് വിചാരണ പൂർത്തിയാക്കിയത്. 

Eng­lish Summary:Idamalayar cor­rup­tion case; Impris­on­ment and fine for 44 accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.