17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 10, 2025

റൊണാള്‍ഡോയുടെ കണ്ണീരോടെ ക്വാര്‍ട്ടറില്‍; പറക്കും കോസ്റ്റയില്‍ പറങ്കിപ്പട

Janayugom Webdesk
ഫ്രാങ്ക്ഫര്‍ട്ട്
July 2, 2024 10:34 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരോടെ പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടമാക്കിയിട്ടും വിജയം വിട്ടുകൊടുക്കാന്‍ പറങ്കിപ്പട തയ്യാറല്ലായിരുന്നു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്ലൊവേനിയയെ 3–0ന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്പി. ആറിന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയാണ് പോര്‍ച്ചുഗല്‍ നേരിടുക.

ഫ്രാങ്ക്ഫ‍ർട്ട് അറീനയിൽ വീഴ്ചയും തിരിച്ചുവരവും കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ക്വാര്‍ട്ടറിലേക്ക് ഒടുവില്‍ പ്രവേശിക്കുകയായിരുന്നു. ജയപരാജയങ്ങളും ഗോളുകളുമെല്ലാം കരിയറില്‍ നിരവധി കണ്ടിട്ടുണ്ട് പോർച്ചുഗൽ നായകൻ. എന്നാൽ പോർച്ചുഗൽ നായകനെ ഇതിന് മുമ്പിങ്ങനെ ആരും കണ്ടിട്ടുണ്ടാവില്ല. റൊണാള്‍ഡോയും സംഘവും ആദ്യ മിനിറ്റുകളില്‍ തന്നെ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. 120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയതാണ്. എക്‌സ്ട്രാ ടൈമില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല.

പോര്‍ച്ചുഗീസ് മുന്നേറ്റനിര തുടര്‍ച്ചയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. അഞ്ചാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് ലഭിച്ച മികച്ച അവസരം റൂബന്‍ ഡയസ് നഷ്ടപ്പെടുത്തി. പിന്നാലെ 13-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് മുന്നേറിയ ബെര്‍ണാഡോ സില്‍വ സ്ലൊവേനിയയുടെ ബോക്‌സ് ലക്ഷ്യമാക്കി ഉഗ്രന്‍ ക്രോസ് നല്‍കി. എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് അത് കണക്ട് ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളില്‍ സ്ലൊവേനിയയും മുന്നേറി. 30-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഹെഡര്‍ സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക് കയ്യിലൊതുക്കി. പിന്നാലെ ബോക്സിന് പുറത്തുനിന്ന് പോര്‍ച്ചുഗലിന് ഫ്രീകിക്ക് ലഭിച്ചു. റൊണാള്‍ഡോയുടെ കിക്ക് നേരിയ വ്യത്യാസത്തില്‍ ബാറിന് മുകളിലൂടെ പോയി. ഇടതുവിങ്ങിലൂടെ റാഫേല്‍ ലിയോ സ്ലൊവേനിയന്‍ പ്രതിരോധത്തെ വെട്ടിച്ച് പലതവണ മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റൊണാള്‍ഡോ സുന്ദരമായ നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിക്കുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷ്യം വഹിച്ചു.
പോര്‍ച്ചുഗലിന്റെ നീക്കങ്ങളെ കൃത്യമായി മനസിലാക്കി ഗോളവസരങ്ങളെ തടഞ്ഞ സ്ലൊവേനിയന്‍ പ്രതിരോധം മികച്ച പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. കീഴടങ്ങാൻ ഒരുക്കമില്ലാതെ സ്ലൊവേനിയ കളി അധികസമയത്തേക്ക് നീട്ടി. അവിടെയും ഇതിഹാസ താരം റൊണാൾഡോയ്ക്ക് ഉന്നംതെറ്റി. റോണോയ്ക്കും ആരാധകര്‍ക്കും നിരാശ സമ്മാനിച്ച് 105-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് പാഴായി. റൊണാള്‍ഡോയുടെ ഷോട്ട് സ്ലൊവേനിയന്‍ ഗോളി ഒബ്ലാക്ക് പറന്ന് തടുക്കുകയായിരുന്നു. വിറങ്ങലിച്ച പോർച്ചുഗലിനെ വീഴ്ത്താനുള്ള സുവർണാവസരം സ്ലൊവേനിയയും പാഴാക്കി. 120 മിനിറ്റിന് ശേഷവും സ്കോർബോർഡ് അനങ്ങിയില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.

 

ENGLISH SUMMARY ; Por­tu­gal beat Slove­nia in Euro 2024 penal­ty shootout

YOU MAY ALSO LIKE IN THIS VIDEO

<iframe width=“560” height=“315” src=“https://www.youtube.com/embed/KnB7nFr_W68?si=j897AFQ5ya5HEXGu” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture; web-share” referrerpolicy=“strict-origin-when-cross-origin” allowfullscreen></iframe>

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.