24 January 2026, Saturday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസിലെ ചേരിപ്പോര്; ഹൈക്കമാന്‍ഡ് കലിപ്പില്‍

Janayugom Webdesk
തിരുവനന്തപുരം
July 28, 2024 11:05 pm

സംസ്ഥാനത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇടപെട്ട് ഹൈക്കമാന്‍ഡ്. അസ്വസ്ഥാജനകമായ കാര്യങ്ങളാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കുന്നുവെന്നും ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും കേരള ചുമതലയുള്ള ജനറല്‍
സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കെപിസിസിക്ക് നിര്‍ദേശം നല്‍കി.

കുറച്ചുനാളുകളായി ഇത്തരത്തിലുള്ള മാധ്യമവാർത്തകൾ ​ഗുണകരമല്ലാത്ത രീതിയിൽ പുറത്തുവരുന്നു. പാർട്ടിക്ക് അകത്തുള്ള രഹസ്യ ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത് വഴിയാണിത്. ഇത്തരം നേതാക്കൾ ആരെന്ന് കണ്ടെത്തണം. അവർക്കെതിരെ എഐസിസി നടപടി എടുക്കും. അതുകൊണ്ട് അതാരെന്ന് കണ്ടെത്തി ഉടനടി തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

വയനാട് നടന്ന ക്യാമ്പില്‍ രൂപീകരിച്ച മിഷൻ 2025മായി ബന്ധപ്പെട്ടാണ് ചേരിപ്പോര് രൂക്ഷമായത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണ് ‘മിഷന്‍ 2025’ എന്ന പേരില്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. കര്‍മ്മരേഖ അവതരിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിപക്ഷ നേതാവ് സര്‍ക്കുലര്‍ ഉള്‍പ്പെടെ പുറത്തിറക്കിയതോടെയാണ് കെപിസിസി ഭാരവാഹികളുമായുള്ള തര്‍ക്കം ശക്തമായത്.
വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് അതിലൂടെയായിരുന്നു പ്രതിപക്ഷ നേതാവ് നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്ക് നല്‍കിയത്. സംഘടനാകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ‘സൂപ്പര്‍ പ്രസിഡന്റ്’ ചമയുകയാണെന്ന ആരോപണമാണ് കെപിസിസി ഭാരവാഹികളുടേത്. പ്രതിപക്ഷ നേതാവ് സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുകയാണെന്നും സൂപ്പര്‍ പ്രസിഡന്റ് ചമയുകയാണെന്നുമുള്‍പ്പെടെ കെപിസിസി ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചിരുന്നു. ജനറല്‍ സെക്രട്ടറിമാരെ നോക്കുകുത്തികളാക്കുന്നുവെന്നും പരാതിയുയര്‍ന്നു.

പ്രതിപക്ഷ നേതാവിന്റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്ന പരാതിയാണ് ഭൂരിപക്ഷം പേരും യോഗത്തില്‍ ഉയര്‍ത്തിയത്. സര്‍ക്കുലര്‍ ഇറക്കേണ്ടത് കെപിസിസി തന്നെയാണെന്ന് കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്നും കെ സുധാകരനും തുറന്നടിച്ചിരുന്നു. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അതൃപ്തിയിലാണ്. കെപിസിസിയുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലേക്കുള്‍പ്പെടെ പോകുമെന്ന് വി ഡി സതീശന്‍ അറിയിച്ചതോടെയാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടത്. 

Eng­lish Sum­ma­ry: Infight­ing in Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.