22 January 2026, Thursday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

മിഠായി “ കുട്ടിക്കൂട്ടം ‑24” മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 8:16 pm

“മിഠായി“പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സംഗമവും ബോധവത്ക്കരണ പരിപാടികളും “മിഠായി — കുട്ടികൂട്ടം 24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അർഹരായ 6 ആറ് കുട്ടികൾക്ക് ഒന്നിന് ആറ് ലക്ഷത്തി മുപ്പത്തിയെഴായിരം രൂപയോളം വില വരുന്ന ഇൻസുലിൻ പമ്പുകൾ മന്ത്രി വിതരണം ചെയ്തു. ഇത് കൂടാതെ പ്രതിമാസം കൺസ്യൂമബിൾസിനായി ചെലവഴിക്കേണ്ടി വരുന്ന 21,101/- രൂപയും സഹായമായി അനുവദിക്കും. സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് “മിഠായി”. ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും ഈ പദ്ധതി പ്രകാരം നൽകി വരുന്നു.കുട്ടികൾക്ക് കൗൺസിലിംഗും മാതാപിതാക്കൾക്ക് പരിശീലനവും മറ്റ് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ ആറ് ഘട്ടങ്ങൾ ഉൾപ്പെട്ടതാണ് ഈ ബൃഹത് പദ്ധതി.ആറ് ഘട്ടമായി കുട്ടികൾക്ക് കൗൺസിലിംഗും മാതാപിതാക്കൾക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നൽകി വരുന്നു.ഇതുവരെ 1736 ഓളം കുട്ടികൾക്ക് മിഠായി പദ്ധതി കൈത്താങ്ങായി.

18 വയസ്സുവരെയുള്ള കുട്ടികളെയാണ് മിഠായി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും കുട്ടികൾക്ക് 21 വയസ്സ് വരെയെങ്കിലും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനും 21 വയസ്സ് പൂർത്തിയാകുമ്പോൾ നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ എൻ.എസ്.ഡി. ക്ലിനിക്കുകൾ മുഖേന സഹായം ലഭ്യമാക്കുന്നതിനും മിഠായി ടെക്നിക്കൽ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ തുടർനടപടികൾ സ്വീകരിച്ചുവരുന്നു.കൂടാതെ നടപ്പു സാമ്പത്തിക വർഷം ഈ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 3.8 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുമുണ്ട്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നാളിതുവരെ ബ്രിട്ടിൽ ഡയബറ്റിസ് ബാധിതരായ 5 പേർക്ക് 5,38,384/- രൂപ വീതം വിലവരുന്ന ഇൻസുലിൻ പമ്പ് ലഭ്യമാക്കിയിട്ടുണ്ട്. 

പദ്ധതിയിലെ ഓരോ ഗുണഭോക്താവിനും സൗജന്യമായി ചികിത്സയും മരുന്നും മറ്റു ചികിത്സാ ഉപകരണങ്ങളും മിഠായി ക്ലിനിക്കുകൾവഴി നൽകിവരുന്നു. പീഡിയാട്രീഷ്യൻ,നഴ്സ്,ഡയറ്റിഷ്യൻ എന്നിവരുടെ സേവനത്തിലൂടെയാണ് ചികിത്സയും ഉപദേശങ്ങളും നൽകിവരുന്നത്. നിലവിൽ മിഠായി ക്ലിനിക്കിന്റെ സേവനംതിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ലഭ്യമായിട്ടുള്ളത്. മിഠായി ക്ലിനിക്ക് ഇല്ലാത്ത ജില്ലകളിൽ സാറ്റലൈറ്റ് സെൻററുകൾ വഴി സേവനം ലഭ്യമാക്കിയിട്ടുണ്ട്. “മിഠായി“പദ്ധതിയിലൂടെ ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിവരുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. 

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സാമുഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.അശോകൻ നീലകണ്ഠൻ, ഡോ. അജിത് കുമാർ,ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രദീപൻ.കെ.ആർ എന്നിവർ സംസാരിച്ചു. കേരള സാമുഹ്യ സുരക്ഷാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദി പറഞ്ഞു. തുടർന്ന് ഡോക്ടർമാർ നയിച്ച ബോധവൽക്കരണ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.