30 September 2024, Monday
KSFE Galaxy Chits Banner 2

താമസം തലവടിയിൽ; പഞ്ചായത്ത് രേഖകൾ നെടുംമ്പ്രം പഞ്ചായത്തിൽ

Janayugom Webdesk
എടത്വാ
September 11, 2024 6:49 pm

27 കുടുംബങ്ങളുടെ താമസം തലവടി വില്ലേജിൽ. പഞ്ചായത്ത് രേഖകൾ നെടുംമ്പ്രം പഞ്ചായത്തിൽ. മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു ജനത കാത്തിരുന്ന സ്വപ്നം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെ സാക്ഷാത്കരിച്ചു. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കാരിക്കുഴി പ്രദേശത്തെ 27 കുടുംബങ്ങളാണ് വിലേജ് രേഖകൾ പ്രകാരം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെട്ട തലവടിയിലും പഞ്ചായത്ത് രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിലെ നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിലും തെറ്റായി ഉൾപ്പെട്ടു കിടന്നത്. താമസക്കാർ തലവടി വില്ലേജ് അതിർത്തിയിൽ പെട്ടവരും മണിമലയാറിന്റെ മറുകരയിലും ആയതിനാൽ നെടുംമ്പ്രം പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങൾ ഇവിടെ ലഭ്യമായിരുന്നില്ല. 

വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ദുരന്തങ്ങളിൽ വില്ലേജ് കണക്കെടുപ്പ് നടത്തിയാലും പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അടുത്ത ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിയിറങ്ങണം. നെടുംമ്പ്രം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിൽ ഏർപ്പെട്ടിരുന്ന ഏഴോളം സ്ത്രീ തൊഴിലാളികൾക്കും പഞ്ചായത്ത് മാറ്റം ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. പഞ്ചായത്ത് മാറ്റം നിലവിൽ വന്നതോടെ സ്ത്രീ തൊഴിലാളികളായ പൊന്നമ്മ കോശി, വത്സമ്മ കൃഷ്ണൻ, ശാന്ത ഭാസ്കരൻ, രാധാമണി സദാനന്ദൻ, പെണ്ണമ്മ ഗംഗാധരൻ, മോളിക്കുട്ടി കുര്യൻ, ഏലിയാമ്മ സാബു എന്നിവർ തലവടി പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കാൻ തലവടി പഞ്ചായത്തിൽ അവസരം ലഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. നെടുംമ്പ്രം, തലവടി പഞ്ചായത്തുകൾ വളരെക്കാലമായി ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും നടപടി ചുമപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ട രാജീവ് ഗാന്ധി ഇന്റര്‍ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അദാലത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി രാജേഷ് സുപ്രധാന തീരുമാനം കൈകൊണ്ടത്. പത്തനംതിട്ട ജില്ലയിലെ നെടുംമ്പ്രം പഞ്ചായത്ത് 13 -ാം വാർഡിലെ വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കി കുട്ടനാട് തലവടി പഞ്ചായത്തിലെ രജിസ്റ്ററിൽ ഉൾപ്പെടുത്തി കൊണ്ടുള്ള സങ്കീർണ്ണമായ നടപടിക്കാണ് മന്ത്രി തീർപ്പ് കല്പിച്ചത്. പൊതുജനങ്ങളുടെ ചിരകാല സ്വപ്നമാണ് മന്ത്രി സാക്ഷാത്കരിച്ചതെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരി പറഞ്ഞു. ഒരു ജനതയുടെ മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ പേരിൽ താമസക്കാർ മന്ത്രിക്ക് പൊന്നാട നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.