9 February 2026, Monday

Related news

February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025

കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി കരടിന് കേന്ദ്രാനുമതി

Janayugom Webdesk
തിരുവനന്തപുരം
September 23, 2024 11:00 pm

സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പദ്ധതി കരടിന് കേന്ദ്രം അനുമതി നല്‍കി. പുതിയ പദ്ധതി പ്രകാരം 66 പഞ്ചായത്തുകൾ സിആർഇസഡ് മൂന്നിൽ നിന്ന് താരതമ്യേന നിയന്ത്രണം കുറവുള്ള സിആർഇസഡ് രണ്ട് വിഭാഗത്തിലേക്ക് മാറും. ഇന്നലെ ഡൽഹിയിൽ ചേർന്ന നാഷണൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടി (എൻസിഇസഡ്എംഎ) യോഗമാണ് കരട് പദ്ധതിക്ക് അംഗീകാരം നൽകിയത്. 

കരടിന് അംഗീകാരമായതോടെ തീരമേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. സിആർഇസഡ് 1 ബിയിൽ ഉൾപ്പെട്ടിരുന്ന പൊക്കാളിപ്പാടങ്ങൾ പരിധിയിൽ നിന്ന് ഒഴിവാകും. സ്വകാര്യ ഭൂമിയിൽ നിലനിൽക്കുന്ന കണ്ടൽക്കാടുകളിൽ ബഫർസോൺ പൂർണമായി ഇല്ലാതാകുമെന്നതാണ് മറ്റൊരു പ്രത്യേകത. 2019ലെ സിആർഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുളള സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഡീമാർക്കേറ്റ് ചെയ്യുന്നത്. 37 ഗ്രാമപഞ്ചായത്തുകളെ സിആർഇസഡ് മൂന്ന് എ വിഭാഗത്തിലേക്ക് മാറ്റി. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും. 

66 പഞ്ചായത്തുകളെ സിആർഇസഡ് മൂന്നിൽ നിന്ന് സിആർഇസഡ് രണ്ടിലേക്ക് മാറുന്നത് തീരമേഖലയിലുള്ളവർക്ക് ഗുണകരമാകും. 2011ലെ ജനസംഖ്യ സാന്ദ്രത പ്രകാരം ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മാനദണ്ഡങ്ങൾ പാലിച്ച് സിആർഇസഡ് മൂന്ന് എ വിഭാഗത്തിലും അതിൽ കുറവുള്ളിടങ്ങളെ സിആർഇസഡ് മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. ഓഗസ്റ്റിലാണ് കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി കരട് കേന്ദ്രാംഗീകാരത്തിനായി കേരളം സമര്‍പ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.