16 January 2026, Friday

മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന് ഒളിച്ചുകളി

ബേബി ആലുവ 
കൊച്ചി
September 26, 2024 10:08 pm

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ശക്തം. 12 മാസത്തിനകം അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മിഷൻ ഉത്തരവ് നിലനിൽക്കെ, അണക്കെട്ടിന് കാഴ്ചയിൽ പ്രശ്നങ്ങളില്ലെന്ന് ക്ലീൻചിറ്റ് നൽകുന്ന മേൽനോട്ട സമിതി റിപ്പോർട്ടിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. സമഗ്ര സുരക്ഷാ പരിശോധനയ്ക്കുള്ള കേന്ദ്ര ജല കമ്മിഷൻ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ അണക്കെട്ടിന് കാഴ്ചയിൽ പ്രശ്നങ്ങളില്ലെന്ന അതേ ജല കമ്മിഷനിലെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമിതി അണക്കെട്ടിൽ പരിശോധന നടത്തിയത് ജൂൺ 13നാണ്. സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് നിർദേശം വരുന്നത് ഈ മാസം ആദ്യവും. പിറകെ തിടുക്കപ്പെട്ട് പരിശോധനാ റിപ്പോർട്ടുമായി മേൽനോട്ട സമിതി രംഗത്തെത്തിയതിന് പിന്നിലെ ഉദ്ദേശ്യമാണ് ജനങ്ങളിൽ സംശയമുണർത്തുന്നത്. പേരിനൊരു പരിശോധന നടത്തി സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഗണിക്കാത്തതും യഥാർത്ഥ പ്രശ്നങ്ങളുമായി ബന്ധമില്ലാത്തതുമായ റിപ്പോർട്ടാണ് മേൽനോട്ട സമിതി വർഷങ്ങളായി നൽകുന്നതെന്ന ആരോപണം നിലനിൽക്കുന്നുമുണ്ട്. 

2006ലും 2007ലും അക്കാലത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ — തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ഡൽഹിയിൽ ചർച്ച നടത്തിയതൊഴിച്ചാൽ, കേന്ദ്രം മുൻകയ്യെടുത്ത് ഇരു സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കൂടിയാലോചന ഉണ്ടായിട്ടില്ല.
പ്രശ്നപരിഹാരത്തിനായി കേരളം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളൊക്കെ കേന്ദ്ര ജല കമ്മിഷനും മറ്റും ബോധ്യമാകുന്നുണ്ടെങ്കിലും അതിനെതിരായ തമിഴ് നാടിന്റെ നിലപാടുകൾക്ക് മുമ്പിൽ തുടർച്ചയായി വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയാണുള്ളത്.
അണക്കെട്ടുമായി ബന്ധപ്പെട്ട് 138 വർഷം പഴക്കമുള്ള പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം 30ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമെന്നാണ് വിവരം. മേൽനോട്ട സമിതിയെ ഒഴിവാക്കി അണക്കെട്ട് പൂർണമായും, ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കുന്ന ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക, അണക്കെട്ട് ഡി കമ്മിഷൻ ചെയ്ത് അപകടാവസ്ഥ അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുല്ലപ്പെരിയാർ സംരക്ഷണ കൂട്ടായ്മകൾ തുടർച്ചയായി ഉന്നയിച്ചുവരികയാണ്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.