5 October 2024, Saturday
KSFE Galaxy Chits Banner 2

പതിനാറാം ധനകാര്യ കമ്മിഷനും കേരളവും

കെഎൻ ബാലഗോപാല്‍
October 5, 2024 4:30 am

പതിനാറാം ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും രാജ്യത്താകെ ആരംഭിച്ചിട്ടുണ്ട്. നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ കേരളത്തിൽ എത്തുമെന്നാണ് സൂചനകൾ.
ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം സംബന്ധിച്ച തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്. അഞ്ചുവർഷ കാലയളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട ഭരണഘടനാപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മിഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ് ശുപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക. ധനകാര്യ കമ്മിഷൻ മുമ്പാകെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും, അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്. 

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയായിരുന്നു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരവും സുപ്രീം കോടതിയിൽ നൽകിയ കേസും ഉൾപ്പെടെയുള്ള നടപടികളെ കേന്ദ്രത്തിൽനിന്ന് സമാന അവഗണന അനുഭവിക്കുന്ന സംസ്ഥാനങ്ങളും പിന്തുണച്ചു. ഇതിന്റെ തുടർച്ചയായാണ് അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ പങ്കെടുത്ത ഒരു കോൺക്ലേവ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്. ധനകാര്യ കമ്മിഷനു മുന്നിൽ സമർപ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കവും ധനകാര്യ ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് തിരുവനന്തപുരത്ത് ചേർന്ന കോൺക്ലേവ് ചർച്ച ചെയ്തത്. 

കർണാടക, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺക്ലേവിൽ തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാദിത്യ മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസ്, പഞ്ചാബ് ധനകാര്യ മന്ത്രി സർദാർ ഹർപാൽ സിങ് ചിമ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇത്തരത്തിൽ അടുത്ത കോൺക്ലേവിന് കർണാടക ആതിഥേയത്വം വഹിക്കുമെന്ന് സമ്മേളനത്തിൽതന്നെ റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ, വികസനവും സാമൂഹ്യക്ഷേമം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തത്തിന്റെ മുഖ്യപങ്കും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. 2021ലെ കണക്കെടുത്താൽ, കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സംയോജിത വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 63 ശതമാനവും കേന്ദ്ര ഖജനാവിലെത്തി. എന്നാൽ, പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിച്ചത്. കേന്ദ്രത്തിന്റെതാകട്ടെ 37.6 ശതമാനവും. പൊതുവരവു-ചെലവിലെ ഈ വിടവിന്റെ ആഴം കാലാകാലം കൂടാനാണ് സാധ്യതയെന്ന് ഭരണഘടനാ ശില്പികൾതന്നെ മനസിലാക്കിയിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ അസമത്വം ഒഴിവാക്കാനാണ് അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കപ്പെടുന്ന ധനകാര്യ കമ്മിഷനിലൂടെ കേന്ദ്ര–സംസ്ഥാന സാമ്പത്തിക സന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന പ്രക്രിയ ഭരണഘടനയിലൂടെ ഉറപ്പാക്കിയത്.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നാണ് ശുപാർശ ചെയ്തത്. ഇത് കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾക്ക് വേണ്ടത്ര പണം ഉറപ്പാക്കുമെന്നും, സംസ്ഥാനങ്ങൾക്ക് മതിയായ ഉപാധിരഹിത ധനസ്രോതസ് ലഭ്യമാക്കുമെന്നുമായിരുന്നു പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ വിലയിരുത്തൽ. യാഥാർത്ഥ്യം നേർവിപരീതമായിപ്പോയി. പല സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തതിലും കുറവാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കായി നീക്കിവച്ചത്. ധനകാര്യ കമ്മിഷൻ ശുപാർശകളുടെ ഉദ്ദേശ്യ ശുദ്ധി പോലും പരിഗണിക്കാതെ നികുതി വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം കയ്യടക്കി. സെസുകളും സർചാർജുകളും വഴി സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട അറ്റനികുതി വരുമാനം ഗണ്യമായി കുറച്ചു. 

2011–12ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 8.16 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. കഴിഞ്ഞവർഷത്തെ വിഹിതം 24.4 ശതമാനമാണ്. 2022 ഡിസംബറിൽ കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടിയില്‍ 2021–22ലെ നികുതി വരുമാനത്തിൽ 28.08 ശതമാനം സെസുകളും സർചാർജുകളും വഴിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ സംസ്ഥാനങ്ങൾക്ക് വിഭജിച്ചുനൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാര സെസും ഉൾപ്പെടുന്നുവെന്നാണ് ധനമന്ത്രി ന്യായീകരണമായി പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യസഭയില്‍ നൽകിയ മറുപടിയിൽ 2019 മുതൽ 24 ജൂൺവരെ സെസുകളും സർചാർജുകളും വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത് 22.11 ലക്ഷം കോടി രൂപയാണ്. ഇതിൽ ജിഎസ്‌ടി നഷ്ടപരിഹാര സെസ് 5.95 ലക്ഷം കോടിയും. ജിഎസ്‌ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകുന്നത് 2022 ജൂണിൽ അവസാനിപ്പിച്ചെങ്കിലും സെസ് പിരിക്കുന്നത് 2026 മാർച്ചുവരെ തുടരാന്‍ തീരുമാനിച്ചു. 

സെസുകളിലൂടെ സമാഹരിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങളും ആശാസ്യമല്ല. പെട്രോൾ, ഡീസൽ എന്നിവയുടെ സെസ് വഴിയുള്ള സെൻട്രൽ റോഡ് ഫണ്ട് ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും മറ്റും വികസനത്തിനായാണ് വിഭാവനം ചെയ്തത്. 2022ലെ ബജറ്റ് പരിശോധിച്ചാൽ, സാമൂഹ്യക്ഷേമ മേഖലകളിലേക്കാണ് ഈ ഫണ്ടിന്റെ വലിയഭാഗം വിനിയോഗിക്കപ്പെട്ടിട്ടുള്ളത്. വീടുകളിൽ വെള്ളം എത്തിക്കാനായി പ്രഖ്യാപിച്ച ഹർഖർ, നൽ സേ ജൽ പദ്ധതിക്കുമാത്രം 60,000 കോടി രൂപയാണ് റോഡ് ഫണ്ടിൽനിന്ന് മാറ്റിയത്. 2023ലെ ബജറ്റിൽ റോഡ് ഫണ്ടിൽനിന്ന് 50,000 കോടി രൂപ റെയിൽവേയ്ക്കായി വകമാറ്റി. സ്പെക്ട്രം, പൊതുമേഖല വിറ്റഴിക്കൽ ഉൾപ്പെടെ പാരമ്പര്യേതര മാർഗങ്ങളിലൂടെ കേന്ദ്ര സർക്കാർ വലിയതോതിൽ സമാഹരിക്കുന്ന പണത്തിൽനിന്നും സംസ്ഥാനങ്ങൾക്ക് വിഹിതമില്ല. 2021–22 മുതൽ 2023–24 വരെ 3.86 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്ര സർക്കാർ നേടിയെടുത്തത്. 

സുസ്ഥിരമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ജിഎസ്‌ടി സമ്പ്രദായവും ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധനകാര്യ കമ്മിഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ജിഎസ്‌ടിയിലേക്കുള്ള ചുവടുമാറ്റത്തിൽ നികുതി അവകാശങ്ങളുടെ വലിയ ഭാഗം സംസ്ഥാനങ്ങൾക്ക് നഷ്ടമായി. ജിഎസ്‌ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ചയുണ്ടായില്ലെങ്കിൽ നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചു. പദ്ധതിയിലെ പോരായ്മമൂലം ഇപ്പോഴും പ്രതീക്ഷിത വളർച്ചാനിരക്ക് കൈവരിക്കാൻ ജിഎസ്‌ടിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, നഷ്ടപരിഹാരം അവസാനിപ്പിച്ചു. അതിന്റെ പേരിലുള്ള സെസ് പിരിവ് തുടരുകയും ചെയ്യുന്നു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. എന്നാൽ, നഷ്ടപരിഹാര സെസ് പിരിവ് കാലാവധിയായ 2026 മാർച്ച് കഴിഞ്ഞ് ഈ വിഷയം പരിഗണിക്കാമെന്നാണ് കേന്ദ്ര സർക്കാർ ജിഎസ്‌ടി കൗൺസിലിൽ എടുക്കുന്ന നിലപാട്. 

വായ്പയെടുത്ത് വികസനാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ നിയമപരമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളും നിഷേധിക്കുകയാണ്. പാർലമെന്റും നിയമസഭകളും അംഗീകരിച്ച ധനഉത്തരവാദിത്ത നിയമ പ്രകാരം സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ മൂന്നു ശതമാനവും, കേന്ദ്ര സർക്കാരിന് ജിഡിപിയുടെ അഞ്ചു ശതമാനവും വായ്പ എടുക്കാവുന്നതാണ്. സംസ്ഥാനങ്ങൾ ഇത്തരത്തിൽ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. കേരളത്തിന്റെ കാര്യത്തിൽ മുൻകാലങ്ങൾക്ക് വിരുദ്ധമായി അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് നിയമപ്രകാരമുള്ള വായ്പയ്ക്ക് അനുമതി നിഷേധിക്കപ്പെടുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ ഏതാണ്ട് 1.07 ലക്ഷം കോടി രൂപയുടെ വരുമാന സാധ്യതയാണ് ഇത്തരത്തിൽ മുടക്കിയിട്ടുള്ളത്.
അതേസമയം, പ്രാഥമിക കണക്കുകളിൽ 2023–24ൽ കേന്ദ്ര സർക്കാർ എടുത്തിട്ടുള്ള വായ്പ ജിഡിപിയുടെ 5.6 ശതമാനമാണ്. 2022–23ലെ അന്തിമ കണക്കിൽ 6.4 ശതമാനമാണ് കടമെടുത്തത്. 2023–24ലെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ 58.2 ശതമാനം. ഈവർഷം അത് 185.27 ലക്ഷം കോടി രൂപ കവിയുമെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാം, സംസ്ഥാനങ്ങൾക്ക് എഫ്ആർബിഎം ആക്ട് പ്രകാരമുള്ള വായ്പാനുവാദവും അംഗീകരിക്കുന്നില്ലെന്ന പ്രശ്നവും ധനകാര്യ കമ്മിഷനുമുമ്പാകെ ഉയർന്നുവരും. നികുതിയുടെയും നികുതിവിഭജനത്തിന്റെയും ഘടന സംബന്ധിച്ച് 16-ാം കമ്മിഷൻ സമഗ്രമായ പരിശോധന നടത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. 

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.