23 January 2026, Friday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026

എഐഡിആർഎം ദേശീയ പ്രക്ഷോഭം; ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 10:31 pm

ദളിതവകാശങ്ങൾക്കായി, പട്ടികവിഭാഗ സംവരണ അട്ടിമറിക്കെതിരെ ഓൾ ഇന്ത്യ ദളിതവകാശ സമിതി (എഐഡിആർഎം) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫിസിലേക്ക് മാർച്ചും ധര്‍ണയും നടത്തി. ഇടുക്കി കുമളി പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ ബി ഇടമന ഉദ്ഘാടനം ചെയ്തു. പാർശ്വവല്‍ക്കരിച്ച ജനസമൂഹത്തിന് സാമൂഹികനീതി ഉറപ്പാക്കാൻ ഭരണഘടന അനുശാസിക്കുന്ന സംവരണത്തെ തകർത്ത് രാജ്യത്ത് ഒരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും, സുപ്രീം കോടതി വിധിയെ മറികടക്കാൻ ഭരണഘടനഭേദഗതിക്ക്‌ വേണ്ടി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസ് ആലപ്പുഴയിലും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ കല്പറ്റയിലും ജില്ലാ സെക്രട്ടറിമാരായ മാങ്കോട് രാധാകൃഷ്ണന്‍ തിരുവനന്തപുരത്തും കെ കെ വത്സരാജ് തൃശൂരിലും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ എഐടിയുസി ജില്ലാ സെക്രട്ടറി ഡി സജി, പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത് കെ രാജന്‍, കൊല്ലങ്കോട് വാസുദേവൻ തെന്നിലാപുരം, മലപ്പുറത്ത് ഇരുമ്പൻ സൈതലവി എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.

ദളിതർക്കിടയിലെ ഉപവർഗീകരണവും സംവരണത്തിൽ ക്രീമിലെയറും തടയുക, ജനസംഖ്യയെ അടിസ്ഥാനമാക്കി ബജറ്റ് വിഹിതം തീരുമാനിക്കുക. ദളിതർ ആഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി പാർലമെന്റും നിയമസഭയും പ്രത്യേകസമ്മേളനം ചേരുക, സ്വകാര്യ മേഖലയിൽ ദളിതർക്ക്‌ സംവരണം നിയമംമൂലം നടപ്പിലാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദളിതർക്കെതിരായ അതിക്രമങ്ങളും തൊട്ടുകൂടായ്മയും ഉടൻ അവസാനിപ്പിക്കുക. ദളിത് ഭൂരഹിത കുടുംബങ്ങൾക്ക് മുൻഗണന നൽകി ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യണം. മുടങ്ങി കിടക്കുന്ന പൊതുസെൻസസിനോടൊപ്പം സാമൂഹിക — സാമ്പത്തിക — ജാതി സെൻസസ് കൂടി നടത്തുക തുടങ്ങിയവ ഉയർത്തിയായിരുന്നു പ്രക്ഷോഭം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.