22 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024
March 10, 2024

സംസ്ഥാന സ്കൂൾ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖകൻ
കൊച്ചി
October 22, 2024 6:41 pm

സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതൽ 11 വരെ വിപുലമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24,000 കായിക പ്രതിഭകൾ 39 കായിക ഇനങ്ങളിൽ മത്സരിക്കും. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഈ മേള ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകും. മേളയിൽ സമൂഹത്തിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെകൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഇൻക്ലൂസീവ് സ്പോർട്സ് രാജ്യത്തിന് മാതൃകയായി മാറും. മത്സരം പകലും രാത്രി 10 വരെയും നടത്തും. വിജയികൾക്ക് പ്രൈസ് മണി, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനോടൊപ്പം ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിംഗ് ട്രോഫി നൽകുമെന്നും മന്ത്രി പറഞ്ഞു. കായികമേളയുടെ പ്രചരണാർത്ഥം കാസർഗോഡ് ജില്ലയിൽ നിന്നും ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവും (അണ്ണാറക്കണ്ണൻ) തിരുവനന്തപുരത്ത് നിന്ന് എവെർ റോളിങ് ട്രോഫിയും വഹിച്ചുകൊണ്ട് പ്രചരണജാഥകളായി വിവിധ ജില്ലകളിൽ പര്യടനമായി നവംബർ 3 ന് എറണാകുളം ജില്ലയിൽ എത്തിച്ചേരും.

ജില്ലയിലെത്തുന്ന ജാഥകളെ വിപുലമായ സ്വീകരണത്തോടെ ഉദ്ഘാടന വേദിയായ കലൂർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. നവംബർ 4 ന് വൈകിട്ട് നാലിന് കലൂർ സ്റ്റേഡിയത്തിൽ വർണ്ണാഭമായി സംഘടിപ്പിക്കും. മേള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്‌ഘാടനം ചെയ്യുക. മേളയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടി ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. മേളയുടെ സമാപന ചടങ്ങുകളും സമ്മാനദാനവും നവംബർ 11 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സിലബസ് അടിസ്ഥാനമാക്കി ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എട്ടു സ്കൂളുകളിൽ നിന്നുള്ള കായിക പ്രതിഭകളും ആദ്യമായി ഈ മേളയിൽ പങ്കെടുക്കുമെന്നതും മേളയുടെ സവിശേഷതയാണ്. മേളയിൽ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും . ഒരുക്കങ്ങളെല്ലാം പൂർത്തിയാവുന്നതായും മേളയുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിയുടെയും സബ് കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ അവലോകന യോഗത്തിൽ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു

സംസ്ഥാന സ്‌കൂൾ കലോത്സവം 2025

ജനുവരി 4 മുതൽ 8 വരെയുള്ള തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10ന് മുഖ്യമന്ത്രിപിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിലും ഗൾഫ് മേഖലയിലെ കേരള സിലബസിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുക്കും.

ശാസ്ത്രോത്സവം

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. പൊതുവിദ്യാഭ്യാസം, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം പൂർത്തിയാക്കുന്നത്. ആദ്യ ദിവസത്തിൽ രജിസ്ട്രേഷനും അടുത്ത ദിവസങ്ങളിൽ മത്സരങ്ങളും, പ്രദർശനവും നടത്തും. ഏകദേശം 10,000‑ത്തോളം മത്സരാർത്ഥികൾ ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണൽ എക്സ്പോയും കരിയർഫെസ്റ്റും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. .വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.