26 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 26, 2024
October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 24, 2024
October 22, 2024

‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’; പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായം മാത്രം: മുഖ്യമന്ത്രി

അബ്ദുന്നാസിർ മഅ്ദനിക്കെതിരായ പരാമര്‍ശം; പുസ്തകം കത്തിച്ച് പിഡിപി
സ്വന്തം ലേഖകന്‍
കോഴിക്കോട്
October 26, 2024 9:14 pm

സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിന്റെ 100 മീറ്റർ അകലെ പുസ്തകം കത്തിച്ച് പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു. കേരളത്തിലെ മുസ്ലിം യുവാക്കൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പങ്കുവഹിച്ചുവെന്ന് പുസ്തകത്തിൽ പി ജയരാജൻ പരാമർശിച്ചതിനെതിരെയായിരുന്നു പിഡിപിയുടെ പ്രതിഷേധം. അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രവാദ ചിന്തകൾ വളർത്താൻ മഅ്ദനി പരിശ്രമിച്ചു. 1990കളിൽ ആർഎസ്എസിനെ അനുകരിച്ച് ഐഎസ്എസ് രൂപവത്കരിച്ചു. മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധ പരിശീലനവും നൽകി. മുസ്ലിം തീവ്രവാദത്തിന്റെ അംബാസിഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിയെ പത്തുവർഷത്തോളം വിചാരണ കൂടാതെ തമിഴ്‌നാട്ടിൽ തടവിൽ പാർപ്പിച്ചു. അദ്ദേഹത്തിന്റെ തീവ്ര നിലപാടുകൾക്കെതിരെ ഉയർന്നുവന്ന പൊതുവികാരം പോലും ഇതിനെത്തുടർന്ന് സഹതാപ തരംഗമായി മാറി. കോയമ്പത്തൂർ സ്ഫോടനക്കേസിൽ തടവിലാക്കപ്പെട്ടതിന് ശേഷം മഅ്ദനിയുടെ നിലപാടിൽ ചില മാറ്റങ്ങൾ വരികയുണ്ടായി. എന്നിങ്ങനെയായിരുന്നു പുസ്തകത്തിലെ ചില പരാമർശങ്ങൾ.

പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്ന് പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല.  എന്നാൽ സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  നഗരത്തിൽ എൻജിഒ ഹാളിൽ മുഖ്യമന്ത്രി പങ്കെടുത്ത പുസ്തക പ്രകാശന വേദിയിലേക്ക് പിഡിപി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടർന്ന് വൈസ് ചെയർമാൻ ശശി പൂവൻചിനയുടെ നേതൃത്വത്തിൽ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രി വേദിയിൽ നിന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു. മഅ്ദനിയുടെ ഇടപെടലുകളുടെ ഭാഗമായി ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ലെന്ന് ദാരിമി പറഞ്ഞു.

തന്റെ പുസ്തകം മഅ്ദനിയെ വിമർശിക്കാൻ വേണ്ടിയുള്ളതാണെന്ന തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പി ജയരാജൻ വ്യക്തമാക്കി. അദ്ദേഹം മത തീവ്രവാദം പ്രചരിപ്പിച്ചുവെന്ന തന്റെ പരാമർശം വലിയ കാര്യമായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. 2008ൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകത്തിൽ പൂന്തുറ കലാപത്തെക്കുറിച്ചും മഅ്ദനിയുടെ പ്രസംഗത്തെക്കുറിച്ചും പറയുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തിറങ്ങിയ പുസ്തകത്തിൽ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട ശേഷം മഅ്ദനിയുടെ നിലപാടിൽ മാറ്റം വന്നിട്ടുള്ളതായി താൻ പരാമർശിച്ചിട്ടുണ്ട്. വസ്തുതതകൾക്ക് നിരക്കാത്ത ഒന്നും തന്റെ പുസ്തകത്തിൽ ഉണ്ടായിട്ടില്ല. വിയോജിപ്പുകളുണ്ടാകാം, ആരോഗ്യപരമായ സംവാദത്തിന് അത് വഴിവെക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.