1 January 2026, Thursday

Related news

December 28, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 9, 2025
December 8, 2025
December 1, 2025
November 30, 2025

കണക്കെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് 827 അംഗീകാരമില്ലാത്ത സ്കൂളുകള്‍

Janayugom Webdesk
തിരുവനന്തപുരം
November 28, 2024 10:08 pm

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികൾ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിങ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. അതുപോലെതന്നെ, വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ‌്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാനെന്ന് മന്ത്രി വ്യക്തമാക്കി.

ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും

സംസ്ഥാനത്തെ ഐടിഐകളില്‍ ശനിയാഴ്ച അവധിയും ആര്‍ത്തവ അവധിയും പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി പ്രഖ്യാപനം നടത്തിയത്. നൂതനമായ ട്രേഡുകൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന തിരുവനന്തപുരം ചാലയിലെ ഗവൺമെന്റ് ഐടിഐയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിക്കും. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് അവധി അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സർക്കാർ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർനിശ്ചയിച്ചതായും മന്ത്രി അറിയിച്ചു.
ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം മൂന്ന് വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ലോർ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.