അതിദാരിദ്ര്യ നിർമ്മാർജനത്തിന് പ്രഥമ പരിഗണന നൽകി ജില്ലാ പഞ്ചായത്ത് 2025–26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, കർഷക ക്ഷേമം, വ്യവസായം അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളുടെയും വികസനത്തിന് ഊന്നൽ നൽകുന്നതാണ് ബജറ്റ്. പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും കുടുംബശ്രീയുമായി യോജിച്ച് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പദ്ധതികൾ ഏറ്റെടുക്കും. ജില്ലയിൽ അതിദരിദ്രരായി ആകെ 2711 പേർ ഉണ്ടായിരുന്നത് കഴിഞ്ഞ ഒരു വർഷത്തെ ഇടപെടലിന്റെ ഭാഗമായി 280 പേരായി കുറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലൈഫ് പദ്ധതിയിലൂടെ 4000 വീടുകൾ നിർമ്മിക്കുവാൻ 40 കോടിയോളം രൂപ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളതാണ്. ഈ വർഷം ഭവന പദ്ധതിക്കായി 12 കോടി രൂപ മാറ്റിവെച്ചു. റിഥം പദ്ധതിയിലൂടെ ലഹരി ഉപയോഗത്തിനെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗവും മാനസിക പ്രശ്നങ്ങളും വിശകലനം ചെയ്ത് അവരെ കൗൺസിലിംഗിലൂടെയും മറ്റും നേർ വഴിയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 3.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശ ടൂറിസം വികസനത്തിന്റെ ഭാഗമായി കെഎസ്ആർടിസിയും ബിആർഡിസിയുമായി സഹകരിച്ച് കാസ്രോടൻ സഫാരി പദ്ധതിക്ക് തുടക്കം കുറിക്കും. സ്ത്രീകളുടെ തൊഴിലില്ലായ്മ നേരിടാൻ ജില്ലാ പഞ്ചായത്തിന്റെ ക്യാന്റീൻ പ്രീമിയം കഫെയാക്കി മാറ്റും, ടിഷ്യു കൾച്ചർ വാഴ നഴ്്സറി ആരംഭിക്കും. കരിക്ക് ഐസ്ക്രീം, ഷേക്ക് യൂണിറ്റുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കും. കുടുംബശ്രീയുമായി സഹകരിച്ച് കളിപ്പാട്ട നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കും.
തീരദേശ മേളയിൽ പിഎസ് സി പരിശീലന ക്ലാസ് ആരംഭിക്കും. ബേക്കൽ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ കടലറിവ് മ്യൂസിയം സ്ഥാപിക്കും. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായി 9 കോടി 90 ലക്ഷത്തി 67,000 രൂപ മാറ്റിവെച്ചു. എൻടിടി എഫുമായി ചേർന്ന് 28 യുവതീ യുവാക്കൾ നൈപുണ്യ പരിശീലനം പൂർത്തിയാക്കി തൊഴിൽ നേടിയിട്ടുണ്ട്. പദ്ധതി തുടരും. കാർഷിക മേഖലയ്ക്ക് 1.75 കോടി രൂപ, ഗ്രാമീണ റോഡ് നവീകരണത്തിന് 12.80 കോടി രൂപ ആരോഗ്യ മേഖലയ്ക്ക് 8.50 കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചു. മൃഗസംരക്ഷണ രംഗത്ത് എബിസി കേന്ദ്രം യാഥാർത്ഥ്യമായി. വയോജനങ്ങൾക്ക് സായന്തനം കെയർ പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. പ്രായ ഭേദമന്യേ എല്ലാ തലമുറകൾക്കും മാനസീകാരോഗ്യത്തിനും കായിക വിനോദത്തിനും ഒഴിവ് സമയം ചിലവഴിക്കുന്നതിനുമായി മൾട്ടി ജനറേഷൻ പാർക്കുകൾ സ്ഥാപിക്കും.
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനമടക്കമുള്ള ഉപകരണങ്ങൾ, കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾക്ക് 1.15 കോടി രൂപ വകയിരുത്തി. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് 75 ലക്ഷം രൂപ നീക്കി വെച്ചു.
972761211 രൂപ പ്രതീക്ഷിത വരവും 960121000 രൂപ പ്രതീക്ഷിത ചെലവും ഉൾപ്പെടെ 12640211രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ജനങ്ങളുടെ ആളോഹരി വരുമാനം മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമം കൂടിയാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ എം ലക്ഷ്മി (പരപ്പ), സിജിമാത്യു (കാറഡുക്ക), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ശകുന്തള, എസ് എൻ സരിത, എം മനു, പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, ജോമോൻ ജോസ്, എം ഷൈലജ ഭട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.