30 December 2025, Tuesday

Related news

December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

പ്ലാസ്റ്റിക് വേണ്ട; ഇനി ഹരിതബോട്ടിലുകൾ

Janayugom Webdesk
തിരുവനന്തപുരം
April 11, 2025 10:07 pm

അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് ബദൽ സംവിധാനമൊരുക്കാൻ സംസ്ഥാനം. പ്ലാസ്റ്റിക്ക് ബോട്ടിലിന് പകരമായി, ജൈവിക രീതിയിൽ നിർമ്മാർജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) കനകക്കുന്നിൽ നടക്കുന്ന വൃത്തി2025 ഗ്രീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി- കിഡ്ക്) നിർമ്മിക്കുന്ന ഇത്തരം കുപ്പികളിൽ കുടിവെള്ളം ഉടൻ വിപണിയിലെത്തും. സർക്കാരിന്റെ ‘ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് കുടിവെള്ളം വിപണനം ചെയ്യുക. നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായും മണ്ണിൽ അലിഞ്ഞുചേരുമെന്നതാണ് ഹരിതകുപ്പികളുടെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിലെത്തിക്കുന്നത്.

നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഹരിതകുപ്പികൾ കാഴ്ചയിൽ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും. ഹരിതകുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിനു പുറമെ ഐ
എസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിൾ ബോട്ടിലുകൾ നിർമ്മിക്കുന്നതിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കൾ നൽകുന്നത്. കംപോസ്റ്റബിൾ ബോട്ടിലുകൾക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാൾ നിർമ്മാണ ചെലവ് അധികമായിരിക്കും. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഹരിതകുപ്പികൾ ഉപയോഗിക്കാം. ശബരിമല പോലുള്ള ഇടങ്ങളിൽ ഉപകാരപ്രദമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 

സുസ്ഥിര മാലിന്യ നിർമ്മാർജനത്തിന് നൂതന രീതികൾ രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര കോൺക്ലേവാണ് കനകക്കുന്നിൽ നടക്കുന്നത്. മാലിന്യ നിർമ്മാർജന രംഗത്തെ ആഗോള വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ, നയതന്ത്രജ്ഞർ, ഭരണകർത്താക്കൾ എന്നിവർ അഞ്ചു ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കും. സുസ്ഥിര ഭാവിയിലേക്കുള്ള പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾ, സേവനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ സ്റ്റാളുകളും എക്സിബിഷനുകളും കോൺക്ലേവിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 13ന് കോണ്‍ക്ലേവ് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.