26 December 2025, Friday

Related news

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 21, 2025

ആണവ ബാധ്യതാ നിയമങ്ങളിലും യു എസ് വിധേയത്വം; നഷ്ടപരിഹാര വ്യവസ്ഥയില്‍ ഇളവ് വരുത്തുന്നു

കമ്പനികള്‍ക്ക് സാമ്പത്തിക സംരക്ഷണം 
ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 
റെജി കുര്യന്‍
ന്യൂഡല്‍ഹി
April 19, 2025 10:56 pm

അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയുടെ ആണവ ബാധ്യതാ നിയമങ്ങളില്‍ ഇളവുവരുത്താനുറച്ച് മോഡി സര്‍ക്കാര്‍. ആണവോര്‍ജ കേന്ദ്രങ്ങളില്‍ അപകടം സംഭവിച്ചാല്‍ ഈ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരോ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളോ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇളവുവരുത്താന്‍ കേന്ദ്രം നീക്കം നടത്തുന്നത്. അമേരിക്കന്‍ ആണവ കമ്പനികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2010ലെ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ടി (സിഎല്‍എല്‍ഡി) ലാണ് കേന്ദ്രം മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കരട് ബില്ല് തയ്യാറാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ ദുരന്തം സംഭവിച്ചാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പു വരുത്തുന്ന പുതിയ നിയമ ഭേദഗതി രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതിയെയുമാണ് അവഗണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഊര്‍ജോപയോഗം പരിഗണിച്ച് 2047 ഓടെ 100 ജിഗാ വാട്ട് ആണവോര്‍ജ ഉല്പാദനമാണ് ലക്ഷ്യംവയ്ക്കുന്നത്. ആണവ റിയാക്ടറുകളില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന് ഇരയാകേണ്ടി വരുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിലവിലെ നിയമ പ്രകാരം കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇതില്‍ ഭേദഗതി വരുത്തി കമ്പനികളുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിധി നിശ്ചയിച്ചുള്ള മാറ്റമാണ് സര്‍ക്കാര്‍ ഉന്നംവയ്ക്കുന്നത്. ആണവോര്‍ജ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കന്‍ കമ്പനികളാണ്. ജനറല്‍ ഇലക്ട്രിക്, വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് തുടങ്ങിയ കമ്പനികളാണ് ഈ മേഖലയില്‍ മുമ്പന്തിയിലുള്ളത്. ഈ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താല്‍ അവസരമൊരുക്കുന്നതിനു പുറമെ നമ്മുടെ ആണവോര്‍ജ ഉല്പാദന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 2030ല്‍ ഇന്ത്യ — അമേരിക്ക വാണിജ്യ നിരക്ക് 50,000 കോടി ഡോളറായി ഉയര്‍ത്തുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിനു പിന്നിലുണ്ട്.

1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് 470 ദശലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. സമാന ദുരന്തമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ ഇളവുവരുത്തി അമേരിക്കന്‍ വിധേയത്വം സ്ഥാപിക്കാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം. ജൂലെെയില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ സഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും എന്നാണ് വിലയിരുത്തല്‍. ബില്ലില്‍ സ്വകാര്യവല്‍ക്കരണ സാധ്യതകളും സംയുക്ത സംരഭ സാധ്യതകളും ഉണ്ടാകാനുള്ള സാധ്യതകളും തള്ളാനാകില്ല. നിലവിലെ ഉക്രെയ്ന്റെ ഭാഗമായ ചെര്‍ണോബില്‍, ജപ്പാനിലെ ഫുക്കുഷിമ എന്നീ ആണവ ദുരന്തങ്ങള്‍ നടുക്കുന്ന ഓര്‍മ്മയായി നിലനില്‍ക്കുമ്പോഴാണ് ജനങ്ങളുടെ ജീവന്‍വച്ച് കച്ചവടം ഉറപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.