23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025

സംസ്ഥാന സർക്കാർ വാക്ക് പാലിക്കുന്നു; മാതൃകാ ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കാൻ തടസമില്ല: മുഖ്യമന്ത്രി

Janayugom Webdesk
കല്പറ്റ
April 22, 2025 11:02 pm

മുണ്ടക്കൈ — ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പ് പദ്ധതി യാഥാർത്ഥ്യമാകാൻ ഇനി ഒരു തടസവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ചില ആശങ്കകൾ ഇതുസംബന്ധിച്ച് ഉയർന്നിരുന്നു. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാൽ ആശങ്ക അവശേഷിച്ചിരുന്നു. എന്നാൽ ഇന്നലെയോടെ അതും മാറി. സർക്കാർ നൽകിയ വാക്ക് യഥാർത്ഥ്യമാകാൻ പോവുകയാണ്. ടൗൺഷിപ്പ് നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകും. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

തങ്ങൾ ജീവിച്ചുപോന്നവിധത്തിൽ അയൽക്കാരും ബന്ധുക്കളും ഒന്നുചേർന്നുള്ള സാമൂഹ്യജീവിതം പുനഃസ്ഥാപിച്ചു തരണം എന്നായിരുന്നു ദുരന്തബാധിതർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്. സാധാരണ ഗതിയിൽ ഒരു സർക്കാരും നേരിടേണ്ടി വരാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈ — ചൂരൽമല ദുരന്തം എന്നിവയുണ്ടായി. ഇത്തരം ഘട്ടങ്ങളിൽ സംസ്ഥാനത്തെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ കേന്ദ്രം അർഹതപ്പെട്ട സഹായം നൽകിയില്ലെന്ന് മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും നമ്മൾ തകർന്നില്ല. നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. ജനങ്ങൾ ഐക്യത്തോടെ ഒന്നിച്ച് നിന്നു. ഇതുകണ്ട് രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു — മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ്) കണക്കിന് കാത്തു നിൽക്കുകയാണ് എന്ന് കേന്ദ്രം പറഞ്ഞു. പക്ഷെ, പിഡിഎൻഎ കാക്കാതെ തന്നെ ത്രിപുരയ്ക്ക് കേന്ദ്രസഹായം ലഭിച്ചു. ദുരന്തം മുൻകൂട്ടി കണ്ട് ബിഹാറിനും സഹായം നൽകി. പക്ഷെ, അർഹതപ്പെട്ട കേരളത്തിന് മാത്രം നൽകിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തത്തെ തുടർന്നുള്ള വലിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ പ്രധാന പങ്കുവഹിച്ചു. നാടിന്റെ യുവത ദുരന്തമുഖത്ത് ഓടിയെത്തി അപാരമായ രക്ഷാവൈദഗ്ധ്യം കാട്ടി. എല്ലാ സേനാ വിഭാഗങ്ങളുടെയും സഹായത്തോടെ 630 പേരെ മണ്ണിൽ നിന്നും ജീവനോടെ വീണ്ടെടുക്കാൻ കഴിഞ്ഞു. ഒറ്റപ്പെട്ടുപോയ 1,300 പേരെ കണ്ടെത്താനും സാധിച്ചു. 

മേപ്പാടി പരൂർക്കുന്നിൽ ഭൂരഹിതരായ 123 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു. മുട്ടിൽ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവർ താക്കോൽ ഏറ്റുവാങ്ങി. കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്‌മാൻ, സുൽത്താൻ ബത്തേരി നഗരസഭാ അധ്യക്ഷൻ ടി കെ രമേശ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അഡിഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.