
പഹൽഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. 17 ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. 55 പേർക്ക് പരിക്കേറ്റു. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റാഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ‑തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ.1999‑ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814‑ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. 2000‑ലെ ജമ്മു കശ്മീർ നിയമസഭാ ബോംബാക്രമണം, 2001‑ലെ പാർലമെന്റ് ആക്രമണം, 2016‑ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ നടന്ന ആക്രമണം, 2019‑ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളിൽ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോൾ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസർ 2019 മുതൽ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.