27 January 2026, Tuesday

മാറുന്ന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി

രാമചന്ദ്രന്‍ കടന്നപ്പള്ളി
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി
May 18, 2025 4:05 am

അത്യാധുനിക വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ അസത്യങ്ങളെ അലങ്കരിച്ച് സത്യങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മാനവസമൂഹം കൈവരിച്ച ചരിത്രനേട്ടങ്ങളെയും സാംസ്കാരിക പൈതൃകത്തെയും സമർത്ഥമായി മറച്ചുവയ്ക്കുന്നതിനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നു. ചരിത്ര സത്യങ്ങളെയും ചരിത്രം സൃഷ്ടിച്ചവരെയും അവനവന്റെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട്, അസത്യങ്ങൾ ആവര്‍ത്തിച്ചുപറഞ്ഞ് സത്യങ്ങളാക്കാനുമുളള കുത്സിത ശ്രമങ്ങളാണ് നടക്കുന്നത്. അധികാര നിർവഹണത്തിനായി മിഥ്യയുടെ കവചങ്ങൾ ആവർത്തിച്ച്, സത്യത്തിന്റെ തീവ്രപ്രകാശത്തെ മറയ്ക്കുവാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങൾക്ക് ശക്തിയേറുന്ന കാലഘട്ടമാണിത്. ഇവിടെയാണ് പൊതുജന മാധ്യമങ്ങളായ മ്യൂസിയങ്ങളുടെ പ്രസക്തി. സത്യം പറയുന്ന ഇടങ്ങളാണ് മ്യൂസിയങ്ങൾ. വസ്തുനിഷ്ഠമായി കാര്യങ്ങൾ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും മ്യൂസിയം ഗ്യാലറികൾ ഉപകരിക്കുന്നു.
സ്വന്തം അസ്തിത്വം വിളംബരം ചെയ്യുന്ന പൈതൃക ബോധമാണ് മനുഷ്യനെ ശക്തിപ്പെടുത്തുന്നത്. നമ്മുടെ വ്യക്തിബോധത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. നാമാരാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അറിവിന്റെ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങൾ. നിരക്ഷരനെയും സാക്ഷരനെയും ഒരുപോലെ സ്വീകരിക്കുകയും ദൃഷ്ടാന്തങ്ങളുടെ അകമ്പടിയോടെ അറിവിന്റെ കവാടങ്ങൾ അവരുടെ മുമ്പിൽ തുറന്നിടുകയുമാണ് അവ ചെയ്യുന്നത്. ഉദ്ഖനനങ്ങളിലൂടെയും പര്യവേഷണങ്ങളിലൂടെയും കണ്ടെത്തിയ, പുരാവസ്തുക്കളുടെയും, ശേഷിപ്പുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പശ്ചാത്തലത്തിൽ കഥപറയുന്ന മ്യൂസിയങ്ങൾ ചരിത്രസത്യങ്ങളിലേക്ക് വെളിച്ചം പകരുന്ന പ്രകാശഗോപുരങ്ങളായി മാറുന്നു. 

ലോകമെമ്പാടുമുള്ള ജനസമൂഹത്തിനുണ്ടായ പൈതൃകാഭിമുഖ്യം സ്വന്തം സംസ്കാരത്തിന്റെ വേരുകൾ — സംരക്ഷിച്ചു നിലനിര്‍ത്തുന്ന പൈതൃക മ്യൂസിയങ്ങൾ രൂപപ്പെടുന്നതിലേക്ക് വഴിവച്ചു. ഒരു സമൂഹത്തിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി ചരിത്ര — സാംസ്കാരിക മ്യൂസിയങ്ങൾ മാറി. വിദ്യാലയങ്ങൾ പോലെയോ ഗ്രന്ഥശാലകൾ പോലെയോ അവ നാടിന് അനുപേക്ഷണീയ ഘടകമായി ത്തീർന്നു. മാറുന്ന കാലത്തിനനുസരിച്ച് മ്യൂസിയങ്ങളും മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ മ്യൂസിയത്തിന്റെ കുടെപ്പിറപ്പാണെന്ന് പറയാം. ആവശ്യാനുസരണം രൂപഭാവ വ്യതിയാനം വരുത്താവുന്നത്ര വഴക്കമുള്ള (flex­i­bil­i­ty) ഒരു ബോധന മാധ്യമം മ്യൂസിയം പോലെ മറ്റൊന്നില്ലതന്നെ. 2025 അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ അടയാള ചിഹ്നം സൂചിപ്പിക്കുന്നതും ഈ സ്വഭാവമാണ്.
19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയിൽ മ്യൂസിയങ്ങളുണ്ടാവുമ്പോൾ തന്നെ കേരളത്തിലും ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാലത്തെ നാല് മ്യൂസിയങ്ങളിലൊന്നായി രൂപം കൊണ്ട നേപ്പിയർ മ്യൂസിയം ഇന്നും മലയാളിക്കഭിമാനമായി തിരുവനന്തപുരത്ത് നിലകൊള്ളുന്നു. ചുരുങ്ങിയ കാലയളവിനുളളിൽ യൂറോപ്പിലെമ്പാടും മ്യൂസിയങ്ങൾക്കുണ്ടായ വളർച്ചയും സ്വീകാര്യതയും ഇന്ത്യയിൽ പ്രതിഫലിച്ചില്ല എന്നുള്ളത് വസ്തുതയാണ്. കേരളത്തിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. നവ സാങ്കേതിക വിദ്യകളുടെ മേഖലയിൽ ഉണ്ടായ വളർച്ച മ്യൂസിയം മേഖലയെ വേണ്ടത്ര സ്വാധീനിച്ചിരുന്നില്ല. 2017 മുതൽ കേരളത്തിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാൻ തുടങ്ങി. 2016ലെ ഇടതുപക്ഷ സർക്കാരിന്റെ പ്രകടന പത്രികയിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി നിലവിലുള്ള മ്യൂസിയങ്ങളുടെ പാരമ്പര്യച്ചട്ടക്കൂടുകൾ ഇളക്കിമാറ്റി നവസാങ്കേതിക വിദ്യകൾ ഇണക്കിച്ചേർത്ത് ലോകനിലവാരത്തിലുള്ള ഗ്യാലറികളാക്കി മാറ്റി. കഴിഞ്ഞ എട്ടു വർഷങ്ങൾകൊണ്ട് വൈവിധ്യമാർന്ന വിഷയങ്ങളിൽ 25 മ്യൂസിയങ്ങൾ നമ്മുടെ നാട്ടിൽ രൂപംകൊണ്ടു. കൂടാതെ ഇരുപതോളം മ്യൂസിയം പദ്ധതികൾ പുരോഗമിച്ചുവരുന്നു. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മ്യൂസിയങ്ങളുടെ ‘ഹബ്ബ്’ ആയി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മ്യൂസിയം നോഡൽ ഏജൻസിയായ ‘കേരളം മ്യൂസിയം’(ഐഎംസികെ) ആണ് കേരളത്തിൽ മ്യൂസിയം നവോത്ഥാനത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത്. 

മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാനും ഒരു മ്യൂസിയം കമ്മിഷനെ നിയമിക്കുമെന്നതായിരുന്നു എല്‍ഡിഎഫ് തുടര്‍സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അതനുസരിച്ച് ഈ രംഗത്തെ വിദഗ്‌ധരെ ഉൾപ്പെടുത്തി രൂപീകരിച്ച് മ്യൂസിയം കമ്മിഷൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം. മ്യൂസിയം പുരാവസ്തു, പുരാരേഖാ തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിൽ വ്യത്യസ്തങ്ങളായ കഥ പറയുന്ന മ്യൂസിയങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ സംസ്ഥാനത്ത് സ്ഥാപിതമായത്.
ഇന്റർ നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ഐസിഒഎം)ന്റെ നേതൃത്വത്തിൽ 1977 മുതൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചുവരുന്നു. 19-ാം നൂറ്റാണ്ടിൽ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വമ്പിച്ച സ്വീകാര്യത നേടിയിട്ടുള്ളതാണ് മ്യൂസിയങ്ങൾ. ലോക സമൂഹങ്ങൾക്കിടയിൽ ഫലവത്തായ സാംസ്കാരിക വിനിമയം സാധ്യമാക്കുക, സാംസ്കാരിക സമ്പുഷ്ടീകരണവും പരസ്പര ധാരണയും വളർത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനാചരണത്തിലൂടെ ഉന്നീതമാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകമെമ്പാടും മ്യൂസിയങ്ങളുടെ സ്വീകാര്യതയും പ്രസക്തിയും വർധിച്ചുവരുന്നു. 

1992മുതല്‍ ഈ ദിനത്തിൽ ഒരു വാർഷിക പ്രമേയം അംഗീകരിക്കാറുണ്ട്. ‘അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വർത്തമാന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ മ്യൂസിയം ദിന പ്രമേയം. അതിതീവ്രമായ സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക മാറ്റങ്ങൾക്ക് സദാ വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന്, ശരിയായ ദിശാബോധം നൽകുവാൻ മ്യൂസിയങ്ങൾക്ക് എങ്ങനെയെല്ലാം സാധിക്കും എന്നതാണ് മുഖ്യ ചിന്താവിഷയം. മ്യൂസിയങ്ങൾ പുരാവസ്തു പരിരക്ഷണ ഇടങ്ങൾ മാത്രമല്ല സമഗ്രവും സുസ്ഥിരവുമായ സാമൂഹ്യസൃഷ്ടികളിലെ സജീവ പങ്കാളികൾ കൂടിയാണ്.
മ്യൂസിയങ്ങൾ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ കാവൽക്കാരാണ്. ഗ്യാലറികളിലെ പൈതൃക ശേഖരങ്ങൾ വെളിപ്പെടുത്തുന്നത് കടന്നുപോയ നമ്മുടെ പൂർവികരുടെ സത്യസന്ധമായ കഥയാണ്. ഭൂതകാലത്തിന്റെ ശക്തിയിലാണ് വർത്തമാനം രൂപപ്പെടുന്നത്. ആത്മബോധവും ആത്മാഭിമാനവുമുള്ള തലമുറയെ സൃഷ്ടിക്കുവാൻ മ്യൂസിയങ്ങളുടെ അനിവാര്യത തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മ്യൂസിയങ്ങളും ചരിത്രശേഷിപ്പുകളും ഏറെ പ്രസക്തമാകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.