
രാഷ്ട്രീയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടലുകളുടെ തുടർച്ചയാണ് റെഡ് ക്രോസ് കേരള ഘടകം വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവിനെ നാമ നിർദേശം ചെയ്ത നടപടിയെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. വിദ്യാർത്ഥികളിൽ സഹായസന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുന്നതിനായി സ്ഥാപിതമായ സംഘടനയുടെ തലപ്പത്ത് പോലും വർഗീയതയുടെ പ്രചാരകരെ പ്രതിഷ്ഠിക്കുക വഴി ഭരണത്തിന്റെ മറവിൽ സകല സംവിധാനങ്ങളെയും സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാക്കി മതനിരപേക്ഷതയും ശാസ്ത്രബോധവുമുൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
വ്യത്യസ്ത ജനവിഭാഗങ്ങളെ ഉൾക്കൊള്ളുകയും വൈവിധ്യങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന മേഖലകളിൽ മാനവിക മൂല്യങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ആർഎസ്എസ് അനുഭാവികളെയും സഹയാത്രികരെയും കുത്തിനിറച്ച് ഭരണ സംവിധാനങ്ങളെയൊന്നടങ്കം കാവിവത്കരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
ഭരണത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകനായി നില കൊള്ളാൻ നിയുക്തനായ ഗവർണർ മതേതരത്വ സങ്കൽപ്പത്തെ പാടേ എതിർത്തുകൊണ്ട്, ഇന്ത്യൻ ദേശീയത ‘ഹിന്ദു’ സ്വത്വബോധത്തിൽ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് വാദിക്കുന്നവരുടെ കുഴലൂത്തുകാരനായി അധഃപതിക്കുന്നത് അപഹാസ്യമാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.