
വിവിധ പ്രശ്നങ്ങളാൽ ഗതിമുട്ടിയ തീരദേശത്ത് വർഷകാല ട്രോളിങ് നിരോധനം കൂടിയായതോടെ ദുരിതം ഇരട്ടിച്ചു. ഇന്ന് അർധരാത്രി മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഇക്കുറി കാലേക്കൂട്ടിയെത്തിയ കാലവർഷത്തിൽ കടൽ കലിയിളകിയതോടെ മീൻ പിടിത്തം അസാധ്യമായിരുന്നു. ചൂടിന്റെ കാഠിന്യം മൂലം മീൻ ദൗർലഭ്യം നേരത്തേ മുതൽ അനുഭവപ്പെട്ടുമിരുന്നു. അതിന് പുറമെയാണ് ദുരിതത്തിന് ആക്കം കൂട്ടിയ കപ്പലപകടം. അതിനെ ചുറ്റിപ്പറ്റി കടലിൽ വൻതോതിൽ മാലിന്യം കലർന്നുവെന്നും കടൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നുമുള്ള വൻ പ്രചാരണവുമുണ്ടായി. ആശങ്ക വേണ്ടെന്ന് അധികൃതരും വിദഗ്ധരും പലവുരു വ്യക്തമാക്കിയിട്ടും ജനങ്ങളിൽ നിന്ന് ആശങ്കയകലുന്നില്ല. ഇതോടെ വില്പന കുത്തനെ ഇടിഞ്ഞു. പിന്നാലെ, ഇപ്പോൾ മൺസൂൺ കാല നിരോധനവുമായി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമലിൻ കലർത്തിയ പഴകിയതും അല്ലാത്തതുമായ മത്സ്യങ്ങളുടെ വരവും ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്. എല്ലാം അത്തരം മത്സ്യങ്ങളാണെന്ന ധാരണയിൽ ജനം വാങ്ങാൻ മടിക്കുമ്പോൾ മീൻ വില്പന കുറയുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ഇങ്ങനെ മറുനാട്ടിൽ നിന്നെത്തിയ 350 കിലോ പഴകിയ മത്സ്യം പിടിച്ചിരുന്നു. കേരളത്തിൽ ട്രോളിങ് നിരോധനമാകുന്നതോടെ ഇവയുടെ വരവ് കൂടും.
കപ്പലപകടത്തിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച സഹായമാണ് മത്സ്യത്തൊഴിലാളികൾക്ക് പിടി വള്ളിയായത്. നിരോധനവുമായി ബന്ധപ്പെട്ട് ഒൻപത് തീരദേശ ജില്ലകളിലെ മത്സ്യബന്ധന ബോട്ടുകളിലും അനുബന്ധ വിഭാഗങ്ങളിലും പണിയെടുക്കുന്നവർക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷനും സർക്കാർ ഉത്തരവായിട്ടുണ്ട്. അതും മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ ആശ്വാസമാണ്. എന്നാൽ മറ്റ് ദൈനംദിന ചെലവുകൾ എങ്ങനെ പരിഹരിക്കും എന്നതാണ് തൊഴിലാളികളെ അലട്ടുന്ന പ്രശ്നം. പൊതു പ്രശ്നങ്ങൾ കൂടാതെ മീൻപിടിത്തവുമായി ബന്ധപ്പെട്ട് പ്രാദേശികമായ പല പ്രയാസങ്ങളും തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നുണ്ട്. ഇതിനിടെ, നിലവിലെ ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്ന പരാതിയുമായി മത്സ്യബന്ധന ബോട്ടുടമകളുടെ സംഘടന രംഗത്തെത്തി. ജൂൺ, ജൂലൈ മാസങ്ങൾ മത്തി, അയില എന്നീ മത്സ്യങ്ങളുടെ പ്രജനന കാലമാണെന്നും ഈ കാലയളവിൽ കേരള തീരത്തെ 3700 ഓളം ബോട്ടുകൾക്ക് മാത്രം നിരോധനമേർപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സാധാരണ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മീൻ പിടിക്കാൻ അനുമതി നൽകുന്നതിനോട് യോജിക്കാനാവുന്നില്ലെന്നുമാണ് അവരുടെ നിലപാട്. നിരോധനം കൊണ്ട് ഫലമുണ്ടാകണമെങ്കിൽ അത് സമയ പരിധി കുറച്ച് സമ്പൂർണമാക്കണമെന്നാണ് ഇവരുടെ അവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.