19 December 2025, Friday

Related news

December 18, 2025
December 13, 2025
December 13, 2025
December 13, 2025
December 8, 2025
December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍; ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും നോര്‍ക്കയിലും ഹെല്‍പ്പ് ഡെസ്‌ക്ക്

Janayugom Webdesk
തിരുവനന്തപുരം
June 17, 2025 9:25 pm

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ്. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. 

ബിസിനസ് സംഘം ടെഹ്‌റാനില്‍ നിന്നും തദ്ദേശീയരായ ഇറാനികളുടെ കൂടി സഹായത്തോടെ ഏകദേശം 10 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്കാണ് സുരക്ഷിതരായി മാറിയിട്ടുള്ളത്. യെസ്ഡിയില്‍നിന്നും നാലു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ബന്ദര്‍അബ്ബാസ് തുറമുഖത്തുനിന്നു ജിസിസിയിലേക്ക് യാത്ര ചെയ്യാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇതേസമയം ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും പൗരന്മാരേയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലെ മലയാളികളുമായും അവിടുത്തെ ലോകകേരള സഭാംഗങ്ങളുമായും സംസാരിച്ചിരുന്നു. രാത്രിയില്‍ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ട് അപ്പാര്‍ട്ട്‌മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നാണ് അറിഞ്ഞത്. കേരളീയരായ കെയര്‍ഗിവേഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലിലുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ടെഹ്‌റാന്‍, ടെല്‍അവീവ് എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ക്കയുടെ കോള്‍സെന്ററും സജ്ജമാണെന്നും സിഇഒ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.