
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടെ 21 കാരി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിന്റെ തല നിലത്തടിച്ചത് ആകാമെന്നാണ് നിഗമനം. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു
രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ജനിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ തള്ളിയെന്നുമാണ് യുവതി മൊഴി നൽകിയത്. വീട്ടിൽ മറ്റാർക്കും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന യുവതിയുടെ മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്റെനീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.