
നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് താഴെത്തലം മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ വൃന്ദമാണ്. സംസ്ഥാനത്തിന്റെ പൊതുവായ നേട്ടങ്ങൾ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലൂടെയാണ് നേടിയെടുക്കാൻ സാധിക്കുക. കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടുനിൽക്കുന്നതാണ്. അത് നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടുവന്നിട്ടുണ്ട്. ആ അഭിവൃദ്ധി യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമായി തന്നെയാണ്. അതിന്റെ ഭാഗമായി ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നത്, ഈ ആരോഗ്യമേഖലയെ എങ്ങിനെ തെറ്റായി ചിത്രീകരിക്കാൻ പറ്റും എന്ന ശ്രമമാണ്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കൽ കോളജുകളിലാണ്. നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണം എന്നില്ല. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായിരിക്കുകയാണ്. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവപാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ജില്ലാ കളക്ടർാരായ അരുൺ കെ വിജയൻ (കണ്ണൂർ ), സ്‌നേഹിൽകുമാർ സിങ് (കോഴിക്കോട്), ഡി ആർ മേഘശ്രീ (വയനാട്), കെ ഇൻപശേഖരൻ (കാസർകോട്), നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖർ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.