
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ബുധനാഴ്ച പുലര്‍ച്ചെയോടെ കാട്ടാനകള്‍ ഇറങ്ങി. പത്തനംതിട്ട ജില്ലയില്‍ കോന്നിയിലും, എറണാകുളം ജില്ലയില്‍ കോതമംഗലത്തും, പാലക്കാട് കഞ്ചിക്കോട്ടുമാണ് കാട്ടാനകള്‍ ഇറങ്ങിയത്. ജനവാസമേഖലകളില്‍ ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്ത് വ്യാപകകൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്. കോന്നിയിലെ പയ്യനാമണ്‍ അടികാട് ജനവാസ മേഖലയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാനക്കൂടം ഇറങ്ങിയത്. പുലര്‍ന്നിട്ടും സ്ഥലത്ത് തുടര്‍ന്ന് ആനകള്‍ പ്രദേശത്ത് വ്യാപകകൃഷിനാശമാണ് വരുത്തിയിട്ടുള്ളത്.
കോതമംഗലം പോത്താനിക്കാട് മുള്ളരിങ്ങാട് വനമേഖലയില്‍ നിന്ന് രണ്ട് കാട്ടാനകള്‍ കടവൂര്‍ ജനവാസ മേഖലയില്‍ ഇറങ്ങി. കടവൂര്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനകള്‍ കക്കടാശ്ശേരി കാളിയാര്‍ റോഡ് മറികടന്ന് കാളിയാര്‍ പുഴയിലേക്ക് ഇറങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് രണ്ട് കൊമ്പനാനകള്‍ വനത്തില്‍ നിന്ന് നാട്ടിലിറങ്ങിയത്. സംഭവമറിഞ്ഞ് വലിയ ജനക്കൂട്ടം എത്തിയതിനാല്‍ ആനകള്‍ക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നാലെ, തടിച്ചുകൂടിയ ജനങ്ങള്‍ പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ട് പോലീസ് മൈക്കിലൂടെ അറിയിപ്പ് നല്കി.
വനപാലകരും ആര്‍ആര്‍ടി വിഭാഗവും പൊലീസും ചേർന്ന് രാവിലെ 11.30-ഓടെ ആനകളെ കാട്ടിലേക്ക് തുരത്തി. പാലക്കാട് കഞ്ചിക്കോടിന് സമീപം കാട്ടാനയിറങ്ങി. പയറ്റുകാട് ഭാഗത്ത് രാവിലെ ഏഴരയോടെയാണ് ആനയിറങ്ങിയത്. ആര്‍ആര്‍ടി സംഘം സംഭവസ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെ പതിമൂന്നോളം ആനകളടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത് എന്നാണ് വിവരം. ആ കൂട്ടത്തില്‍നിന്നും തെറ്റിവന്ന ഒറ്റയാനാണ് ഇപ്പോള്‍ പയറ്റുകാട് ഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ജനങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.