
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ (അതുൽകുമാർ അഞ്ജാൻ നഗർ) സാംസ്ക്കാരികോത്സവത്തിന് തിരിതെളിഞ്ഞു. ഡോ. വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് സാംസ്കാരിക സംവാദങ്ങൾ ഉണ്ടാകുന്നില്ലെന്ന് ടി ഡി രാമകൃഷ്ണൻ പറഞ്ഞു. നല്ല ആശയങ്ങൾ പഠിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിയോജിപ്പ് ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ജാഗ്രതയോടെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ഫാസിസത്തിന്റെ രൂപവും സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. നയപരമായും രാഷ്ട്രീയമായും ജനങ്ങളിൽ പലതും അടിച്ചേൽപ്പിക്കുകയാണ്. ഏകാധിപത്യ ഭരണ സംവിധാനങ്ങൾക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തുന്ന കാലമാണ്. ശ്രീലങ്കയിൽ സംഭവിച്ചത് നാം കണ്ടതാണ്. വിചിത്രമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാംസ്കാരികമായുള്ള പ്രതിരോധത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിപ്ലവ ഗായിക പി കെ മേദിനി, ഡോ. ഒ കെ മുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. റജി പണിക്കർ നന്ദി പറഞ്ഞു. തുടർന്ന് പി കെ മേദിനിയുടെ നേതൃത്വത്തിൽ വിപ്ലവ ഗീതങ്ങൾ അരങ്ങേറി. ചാരുംമൂട് പുരുഷോത്തമൻ, ഓച്ചിറ ചന്ദ്രൻ, സോമലത, ആലപ്പി മോഹൻ, ആലപ്പി സുരേഷ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് തമിഴ്‌നാട്ടിൽനിന്നുള്ള കലാകാരികൾ അവതരിപ്പിച്ച നൃത്തം ആസ്വാദ്യകരമായി.
സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, എസ് സോളമൻ, ആസിഫ് റഹിം, ബി നസീർ, ടി ടി ജിസ്മോൻ, ഡി പി മധു, പി ജ്യോതിസ്, സനൂപ് കുഞ്ഞുമോന്‍, പി കെ സദാശിവൻ പിള്ള, ടി ആനന്ദൻ, ആർ അനിൽകുമാർ, വി സി മധു, പിഎസ്എം ഹുസൈൻ, എ എം ഷിറാസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.