
മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്ന ‘മൈ ഗോൾഡ്’ എന്ന ജ്വല്ലറിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. നിക്ഷേപമായി പണം നൽകിയവരും പഴയ സ്വർണം വിൽപ്പനയ്ക്ക് നൽകിയവരും ഉൾപ്പെടെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ജ്വല്ലറി ഉടമകൾ മുങ്ങിയതോടെ തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ജ്വല്ലറിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. തില്ലങ്കേരി, മുഴക്കുന്ന് സ്വദേശികളായ തഫ്സീർ ഹംസ, ഇദ്ദേഹത്തിന്റെ ഭാര്യ ഫസീല, ഷമീർ, ഭാര്യ ഹാജറ, ഫഹദ് എന്നിവർക്കെതിരെയാണ് നിലവിൽ പരാതി ലഭിച്ചിട്ടുള്ളത്.
ഏകദേശം മൂന്ന് വർഷം മുൻപാണ് മുഴക്കുന്ന് സ്വദേശികളായ പ്രവാസി മലയാളികൾ ചേർന്ന് ‘മൈ ഗോൾഡ്’ എന്ന പേരിൽ മട്ടന്നൂരിൽ ജ്വല്ലറി ആരംഭിച്ചത്. സംഘത്തിലെ രണ്ടുപേരുടെ ഭാര്യമാരും സ്ഥാപനത്തിന്റെ ഉടമകളായിരുന്നുവെന്നാണ് നിക്ഷേപകർ പറയുന്നത്. നിക്ഷേപകരെ വഞ്ചിച്ച് തിരുവോണത്തിന്റെ അടുത്ത ദിവസമാണ് അഞ്ചുപേരും നാട്ടിൽ നിന്ന് ഒളിവിൽ പോയതെന്നാണ് തട്ടിപ്പിനിരയായവർ ആരോപിക്കുന്നത്. ഓണത്തിരക്കിനിടയിൽ കടയിലെ ആഭരണങ്ങളുമായി ഉടമകൾ കടന്നുകളഞ്ഞെന്നാണ് പ്രധാന ആരോപണം. നിക്ഷേപം നടത്തിയവർക്ക് പുറമെ കൈവശമുള്ള സ്വർണ്ണം വിൽപ്പന നടത്തിയവരും ആഭരണ വിതരണക്കാരും ഉൾപ്പെടെ നിരവധി പേർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.