
രാജ്യതലസ്ഥാനം വായു മലിനീകരണത്താൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അമ്മമാരുടെ സംഘടനയായ ‘വാരിയർ മോംസ്‘രംഗത്തെത്തി. ശുദ്ധവായുവിനായി പോരാടുന്ന ഈ സംഘടന 48 മണിക്കൂറിനുള്ളിൽ വായുമലിനീകരണം സംബന്ധിച്ച് ഒരു പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും കുട്ടികൾക്കും കുടുംബങ്ങൾക്കും വ്യക്തവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകി.
ഡൽഹിയിൽ 15 ശതമാനം മരണങ്ങളുടെയും കാരണം വായുമലിനീകരണമാണെന്ന് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യുവേഷന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഡൽഹിയിൽ ഏഴിൽ ഒരാൾക്ക് ജീവൻ നഷ്‌ടമാകുന്നത് വായുമലിനീകരണം മൂലമാണ്. 2023ൽ വായുമലിനീകരണം 17,188 പേരുടെ ജീവനെടുത്തു. നാലുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മോശം വായു ഗുണനിലവാര സൂചിക (എക്യുഐ) ആണ് ഒക്‌ടോബറിലേത്. സ്വിസ് കന്പനിയായ ഐക്യു എയറിന്റെ റിപ്പോർട്ടനുസരിച്ച് ഏഴ് വർഷമായി ലോകത്തിൽ വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരമാണ് ഡൽഹി.
കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്‌ക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കവും പാളി. ഡൽഹിയിൽ ക്ലൗഡ് സീഡിങ് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ശൈത്യകാലം ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമല്ലെന്ന് ഡൽഹി ഐഐടിയും പറഞ്ഞിരുന്നു. എന്നാൽ, കൃത്രിമ മഴയിലൂടെ സ്ഥിതിയിൽ മാറ്റമുണ്ടാക്കുമെന്നായിരുന്നു ഡൽഹിയിലെ ബിജെപി സർക്കാരിന്റെ അവകാശവാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.