
നിയമസഭ പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്ലും സേവനാവകാശ ബില്ലും ഗവർണർ ഒപ്പുവച്ചതോടെ രണ്ടു ചരിത്രനിയമങ്ങളാണ് കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന രണ്ടു തീരുമാനങ്ങളായിരുന്നു അതിദാരിദ്ര്യ വിമുക്തമാക്കലും ഏക കിടപ്പാട സംരക്ഷണ നിയമ നിർമ്മാണവും. അത്യാവശ്യ കാര്യങ്ങൾക്കായി വായ്പയെടുത്ത് തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തിചെയ്യപ്പെടുമ്പോൾ നിസഹായതയോടെ തെരുവിലേക്കിറങ്ങേണ്ടി വരുന്നവരുടെ കാഴ്ച ഏതൊരാളെയും വേദനിപ്പിക്കുന്നതാണ്. കേന്ദ്ര സർഫാസി നിയമത്തിൽ ഒരു ലക്ഷത്തിന് മുകളിൽ വായ്പ എടുത്തവരെയെല്ലാം ഒരേ പോലെയാണ് കാണുന്നത്. ഒരു ലക്ഷം കോടി രൂപ വായ്പ എടുത്തവർക്ക് ബാങ്കുകൾ ബാധ്യത എഴുതിത്തള്ളി സഹായിക്കുമെങ്കിലും സാധാരണക്കാർക്ക് പെരുവഴി മാത്രമാണ് ശരണം. മുൻ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് സർഫാസി നിയമം ഭേദഗതി ചെയ്യണമെന്നും സഹകരണ ബാങ്കുകളെ നിയമപരിധിയിൽ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തിലൂടെ നിയമസഭ യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സർഫാസി നിയമത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് ശുപാർശ ചെയ്യുന്നതിന് നിയമസഭ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലും സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. പക്ഷേ, അനുകൂല നടപടികളൊന്നും യൂണിയൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.
ഈ പശ്ചാത്തലത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യമന്ത്രിസഭാ യോഗം ഇക്കാര്യം പഠിക്കുന്നതിന് ഒരു മുതിർന്ന അഭിഭാഷകൻ കൂടി ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു. ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിലാണ് ബാങ്കിങ് ഉൾപ്പെടുന്നത്. അതുകൊണ്ട് ഇതുസംബന്ധിച്ച നിയമ നിർമ്മാണത്തിന് പാർലമെന്റിനാണ് അധികാരമുള്ളത്. സർഫാസി നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച കമ്മിറ്റി യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെടാൻ മാത്രമേ കഴിയു എന്ന് വ്യക്തമാക്കി. സുപ്രീം കോടതി മുൻ ജസ്റ്റിസ് മദൻ ലോക്കൂറിൽ നിന്നും നിയമോപദേശം തേടിയിരുന്നു. വീടിനുള്ള അവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് സർക്കാരിന്റെ നയ പ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. മറ്റൊരു കിടപ്പാടവുമില്ലാത്ത പാവപ്പെട്ടവരെ വീട്ടിൽ നിന്നും ഇറക്കിവിടുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ഇത്രയും പ്രാധാന്യമുള്ള നിയമനിർമ്മാണ പ്രക്രിയയിൽ യുഡിഎഫ് എംഎൽഎമാർ ആരും തന്നെ പങ്കെടുത്തില്ല. ഈ നിയമം സർഫാസി നിയമത്തിനുള്ള ഭേദഗതിയല്ല, മറിച്ച് ഈ നിയമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനനിയമമാണ്. ഇരയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്ത് ഏക കിടപ്പാടം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. നഗരത്തിൽ അഞ്ചും ഗ്രാമത്തിൽ പത്തും സെന്റ് മാത്രം സ്ഥലം ഉള്ള, അഞ്ചുലക്ഷം രൂപ വരെ വായ്പ എടുക്കുകയും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി പത്തുലക്ഷം രൂപവരെ കുടിശികയായി ജപ്തി നേരിടുന്ന കുടുംബത്തിന് ഈ നിയമപ്രകാരം രൂപീകരിക്കുന്ന ജില്ലാതല കമ്മിറ്റിക്ക് അപേക്ഷ നൽകാം. ജില്ലാതല ഉദ്യോഗസ്ഥരും ജില്ലാ ലീഡ്ബാങ്ക് പ്രതിനിധിയും ഉൾക്കൊള്ളുന്ന സമിതി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല. മാതാവ്, പിതാവ്, മകൻ, മകൾ, ഭാര്യ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. ബോധപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റു സാധ്യതകൾ ഇല്ലെന്ന് ബോധ്യപ്പെട്ടാൽ അവർ സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്യും. അവർ ശുപാർശ അംഗീകരിച്ചാൽ കുടിശിക ജില്ലാ കളക്ടർ ബാങ്കിന് കൈമാറി രേഖകൾ തിരിച്ചുവാങ്ങും. ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമയ്ക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചു നൽകും. ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളുടേയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും വായ്പകൾക്ക് ഈ നിയമം ബാധകമാകും. സമാന കേസുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും. മരണമോ മാരകരോഗമോ വന്ന് തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തിചെയ്യപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന പാവപ്പെട്ടവര്‍ ഇല്ലാത്ത, ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം നിയമത്തിന്റെ പിൻബലത്തിൽ മാറുകയാണ്.
അതുപോലെ തന്നെ സവിശേഷ പ്രാധാന്യമുള്ളതാണ് സേവനാവകാശ നിയമം. ഒരു ദശകത്തിലധികമായി സേവനാവകാശ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നതായിരുന്നു യാഥാർത്ഥ്യം. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുസംബന്ധിച്ച് പഠിക്കുന്നതിന് ഐഎംജി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട് പ്രകാരം 83ൽ 65 വകുപ്പുകൾ മാത്രമാണ് സേവനങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. അതിൽ 32 വകുപ്പുകളും ഒന്നിനും പതിനൊന്നിനുമിടയിലുള്ള സേവനങ്ങൾ മാത്രമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. സേവനങ്ങൾ വിജ്ഞാപനം ചെയ്യാത്തത് കുറ്റകരമാക്കുന്ന വ്യവസ്ഥ നിയമത്തിലില്ലാതിരുന്നത് പോരായ്മയായിരുന്നു. സേവനം സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപവരെ പിഴ ചുമത്താൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നെങ്കിലും ആർക്കും ഇതുവരെ പിഴ ചുമത്തിയിട്ടില്ല. ജനങ്ങളിൽ ഈ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും ഉദ്യോഗസ്ഥർ തന്നെയാണ് അപ്പീലിൽ തീരുമാനമെടുക്കുന്നതെന്നതും ഇതിനു കാരണമാണ്. ഈ റിപ്പോർട്ടിന്റെ ശുപാർശകളുടേയും നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം ആറുമാസത്തിനുള്ളിൽ ഓരോ വകുപ്പും സേവനങ്ങളും അവ നൽകേണ്ട സമയവും വിജ്ഞാപനം ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്നും തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കും. വിജ്ഞാപനം പരസ്യപ്പെടുത്താത്ത ഓഫിസ് ചുമതലക്കാർക്കും സമാനമായ ശിക്ഷയുണ്ടായിരിക്കും. പ്രത്യേക സേവനങ്ങൾ വിജ്ഞാപനം ചെയ്യണമെന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ വകുപ്പ്. പ്രത്യേക സേവനങ്ങൾ വിജ്ഞാപനത്തിൽ പറയുന്ന ദിവസത്തിനുള്ളിൽ ലഭിക്കുന്നില്ലെങ്കിൽ നിശ്ചിത സമയപരിധി അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ പ്രസ്തുത സേവനം ലഭ്യമാക്കിയതായി കരുതുമെന്ന് നിയമം വ്യവസ്ഥ ചെയുന്നു. ലഭിക്കേണ്ട സേവനം സംബന്ധിച്ച രേഖകൾ അപേക്ഷകന് നൽകണം. പ്രത്യേക സേവനങ്ങൾ അല്ലാത്തവ സമയപരിധിക്കുള്ളിൽ നൽകുന്നില്ലെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് 1000 മുതൽ 10,000 രൂപ വരെ പിഴ ചുമത്താം. ഒന്നാം അപ്പീൽ അധികാരി നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ രണ്ടാം അപ്പീൽ നൽകാം. വിഴ്ച വരുത്തിയ ഒന്നാം അപ്പീൽ അധികാരിക്ക് 2000 മുതൽ 12,000 രൂപ വരെ പിഴ ചുമത്താം. എന്നാൽ, ഈ അപ്പീൽ അധികാരികളെല്ലാം സർക്കാർ ഉദ്യോഗസ്ഥരായതുകൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നുവരാം. അതുകൊണ്ടാണ് സേവനാവകാശ കമ്മിഷൻ രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാന സർക്കാരിൽ സെക്രട്ടറി തലത്തിലോ ഉയർന്നതോ ആയ ചുമതല വഹിച്ച വ്യക്തിയായിരിക്കണം സേവനവകാശ കമ്മിഷൻ. സേവനം സമയത്തിനു ലഭിക്കാത്ത പ്രശ്നങ്ങളിൽ സ്വമേധയാ പരിശോധിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യാനും കമ്മിഷന് അധികാരമുണ്ട്. രണ്ടാം അപ്പീൽ അധികാരി വിഴ്ച വരുത്തുന്ന കേസുകളിൽ 3000 മുതൽ 15,000 രൂപ വരെ പിഴ ചുമത്താനും അധികാരമുണ്ട്. ഓഫിസുകൾ പരിശോധിക്കുന്നതിനും വിജ്ഞാപനങ്ങളിൽ മാറ്റങ്ങൾ നിർദേശിക്കുന്നതും ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് കമ്മിഷനുള്ളത്. അധികാരമുള്ള വ്യക്തികളേക്കാൾ ശക്തി ജനങ്ങൾക്കുള്ള അധികാരമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് പുതിയ സേവനാവകാശ നിയമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.