23 January 2026, Friday

Related news

January 21, 2026
January 20, 2026
January 14, 2026
January 2, 2026
December 31, 2025
December 29, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

തങ്ക അങ്കിക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്
Janayugom Webdesk
ശബരിമല
December 27, 2025 7:08 am

41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിന് സമാപനം. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. മണ്ഡലകാലതീർഥാടനത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് തങ്ക അങ്കി ചാർത്തിദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്ക് ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973 ൽ നടയ്ക്ക് വച്ചത്. 

ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ ഒ ജിബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ്, ഫെസ്റ്റിവൽ കൺട്രോളർ ശാന്തകുമാർ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. 

പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി സുനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ തങ്ക അങ്കി ഏറ്റുവാങ്ങി. എഡിജിപി എസ് ശ്രീജിത്ത്, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. 6.40ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പവിഗ്രഹം ദർശിക്കാൻ അവസരം ഒരുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.